കോഴിക്കോട്: ജലസ്രോതസ്സുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ റിമോട്ട് കണ്ട്രോളില് പ്രവര്‍ത്തിക്കുന്ന ശുചീകരണ ബോട്ടുമായി എന്‍എസ്എച്ച്എസ് വാളൂരിലെ വിദ്യാര്‍ത്ഥികള്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നീരജ് വി സുരേഷും മുഹമ്മദ് റിസ്വാനുമാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ബോട്ട് സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിലാണ് അവതരിപ്പിച്ചത്.
ജലസ്രോതസ്സുകളിലെ ആഫ്രിക്കന്‍ പായലുകളും ജൈവവും അജൈവവുമായ മാലിന്യങ്ങളെയും ശേഖരിക്കാന്‍ ഈ ശുചീകരണ ബോട്ട് പര്യാപ്തമാണെന്ന് ഇവര്‍ പറയുന്നു.
പരിസ്ഥിതി സൗഹൃദമാണ് ബോട്ട്. മലിനമായ ജലാശയങ്ങള്‍ പരിശുദ്ധിയോടെ പുനര്‍ജ്ജനിപ്പിക്കാനുള്ള ഇടപെടലാണിത്. സാധാരണ ബോട്ടുകളില്‍ പ്രൊപ്പല്ലറുകള്‍ പ്രവര്‍ത്തിച്ചാല്‍ അത് ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ നീരജും റിസ്വാനും വികസിപ്പിച്ച ബോട്ടിലെ എയര്‍ പ്രൊപ്പല്ലറുകള്‍ക്ക് ഈ ദോഷമില്ല. ബോട്ടില്‍ ഘടിപ്പിച്ച കണ്‍വെയര്‍ ബെല്ട്ടുകളിലൂടെയാണ് ജലാശയത്തിലെ മാലിന്യങ്ങള്‍ ശേഖരിക്കുക.
തൃശൂരിലെ കെല്‍ട്രോണില്‍ നിന്നാണ് കണ്ട്രോള് യൂണിറ്റ് തയാറാക്കിയത്. ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നുമെടുത്ത സോഫ്റ്റ്വെയറായ ബ്ലിങ്ക് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ബോട്ട് നിയന്ത്രിക്കുന്നത്. 12 വോള്‍ട്ട് ബാറ്ററി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം ശേഖരിക്കുന്നത് സൗരോര്‍ജ്ജ പാനലുകളിലൂടെയാണ്. ശുചീകരണ ബോട്ടിലെ ഏതാണ്ടെല്ലാ ഉപകരണങ്ങളും തയ്യാറാക്കിയത് പാഴ്വസ്തുക്കള് ഉപയോഗിച്ചാണ്. അതുകൊണ്ട് ഏഴായിരം രൂപ മാത്രമാണ് ചെലവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: