ചെന്നൈ: രണ്ടില ചിഹ്നം നേടിയതില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്ന് മധുരയില്‍ നടത്തുന്ന വിജയറാലിയില്‍ ഒ.പനീര്‍ശെല്‍വം വിഭാഗത്തെ ക്ഷണിക്കാത്തതില്‍ പരക്കെ വിമര്‍ശനം. വിമര്‍ശനത്തെ തുടര്‍ന്ന് ഇന്ന് രാവിലെ പനീര്‍ശെല്‍വത്തെ ക്ഷണിച്ചു.
പനീര്‍ശെല്‍വത്തിന്റെ പേര് ക്ഷണക്കത്തിലോ നോട്ടീസിലോ ഉണ്ടായിരുന്നില്ല. ഇതോടെ അതൃപ്തി അറിയിച്ച് പനീര്‍ശെല്‍വത്തെ അനുകൂലിക്കുന്ന നേതാക്കള്‍ രംഗത്ത് എത്തി. ഒപിഎസ് പക്ഷത്തെ പ്രമുഖ നേതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രധാനപ്പെട്ട പല നേതാക്കളെയും ക്ഷണിച്ചിട്ടില്ലെന്ന് പോസ്റ്റില്‍ പറയുന്നു.
മാസങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ എഐഎഡിഎംകെ പാര്‍ട്ടി ചിഹ്നമായ രണ്ടില മുഖ്യമന്ത്രി പളനിസ്വാമിയും ഉപ മുഖ്യമന്ത്രി പനീര്‍സെല്‍വവും നയിക്കുന്ന ഇപിഎസ്- ഒപിഎസ് വിഭാഗത്തിന് ലഭിച്ചത്. ചിഹ്നത്തിന് അവകാശവാദ മുന്നയിച്ച് ശശികല വിഭാഗം നല്കിയ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളുകയായിരുന്നു.
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി പനീര്‍ശെല്‍വം വിഭാഗമായും പളനി സ്വാമി വിഭാഗമായും പിളര്‍ന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം മരവിപ്പിച്ചത്. പിന്നീട് പനീര്‍ശെല്‍വം വിഭാഗവും പളനി സ്വാമി വിഭാഗവും ഒന്നിച്ചു. ഈ വിഭാഗം വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സിലില്‍ ഭൂരിഭാഗം പേരും പങ്കെടുത്തിരുന്നു. പ്രവര്‍ത്തകരുടെ പിന്തുണ ഈ വിഭാഗത്തിനാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ശശികലയുടെ അപേക്ഷ തള്ളി ഒപിഎസ്- ഇപിഎസ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടില ചിഹ്നം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: