ഇടുക്കി: കുറിഞ്ഞി ഉദ്യാനം മാധ്യമങ്ങളുടെയും ചാനലുകളുടെയും കുടുംബസ്വത്തല്ലെന്ന് മന്ത്രി എം.എം മണി. നാനൂറോളം വര്‍ഷങ്ങളായി ആളുകള്‍ കുറിഞ്ഞി ഉദ്യാനത്തില്‍ താമസിക്കുന്നുണ്ട്. ജോയ്സ് ജോര്‍ജിന്റെ ഭൂമി കുറിഞ്ഞി ഉദ്യാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും മണി പറഞ്ഞു.
മന്ത്രിതല സംഘം കുറിഞ്ഞി ഉദ്യാനത്തിലെത്തി പരിശോധന നടത്തുമെന്നും എം.എം മണി പറഞ്ഞു. ഉദ്യാനവുമായി ബന്ധപ്പെട്ട് നേരത്തെ ഇറങ്ങിയ വിജ്ഞാപനത്തില്‍ തെറ്റുണ്ട്. വേണ്ടത്ര പരിശോധന നടത്തിയല്ല വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. അതില്‍ പിഴവ് പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മണി പറഞ്ഞു.
അതിനിടെ, റവന്യു സെക്രട്ടറി പി.എച്ച് കുര്യനെതിരെ വനംമന്ത്രിയും രംഗത്തെത്തി. കൊട്ടക്കാമ്പൂരിലെ കാര്യം തീരുമാനിക്കുന്നത് പി.എച്ച് കുര്യനല്ലെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ഉദ്യാനത്തിന്റെ വിസ്തൃതി തീരുമാനിക്കുന്നത് സബ് കലക്ടറാണ്. ഇപ്പോഴത്തെ കണക്ക് ഏകദേശ കണക്കാണ്. ഉദ്യാനത്തിന്റെ വിസ്തൃതി കൂടുമോ കുറയുമോ എന്ന് പരിശോധന പൂര്‍ത്തിയായ ശേഷമേ പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി രണ്ടായിരം ഹെക്ടറായി കുറയുമെന്ന് റവന്യൂ സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: