തൃശൂര്‍: കേരള ലളിതകലാ അക്കാദമി ചെയര്മാന് ടി.എ. സത്യപാലിന്റെ രാജിയെച്ചൊല്ലി സിപിഎം നേതൃത്വത്തിലെ കലഹം രൂക്ഷമാകുന്നു. രാജി ചോദിച്ചു വാങ്ങിയതിലൂടെ സത്യപാലിനെ അപമാനിച്ച് ഇറക്കിവിടുകയായിരുന്നുവെന്ന് പിബി അംഗം എം.എ. ബേബിയും അദ്ദേഹത്തോടടുത്ത വൃത്തങ്ങളും പറയുന്നു.
അക്കാദമിയിലെ മുഴുവന്‍ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര നേതൃത്വത്തിന് ഇവര്‍ പരാതി നല്‍കിയേക്കും. സത്യപാലിനെതിരെ സെക്രട്ടറി പൊന്ന്യം ചന്ദ്രനും പന്ത്രണ്ട് ജീവനക്കാരും നല്കിയ പരാതി പരിഗണിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെട്ടത്. ഈ പരാതിയില്‍ അന്വേഷണം വേണമെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലന് സെക്രട്ടേറിയറ്റില്‍ ശക്തമായി വാദിക്കുകയും ചെയ്തു. എം.എ. ബേബി സെക്രട്ടേറിയറ്റില്‍ പങ്കെടുത്തിരുന്നില്ല. പിണറായി വിഭാഗവും എം.എ.ബേബിയുമായുള്ള പോര്‍മുഖമായി അക്കാദമി മാറുമെന്നാണ് സൂചന.
സത്യപാലിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് വ്യക്തമായതോടെയാണ് പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം ഇനി അനുരഞ്ജനത്തിനുള്ള സാധ്യതയില്ലന്നും പാര്‍ട്ടി ആവശ്യപ്പെട്ടാലും രാജി പിന്‍വലിക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് സത്യപാല്‍. സെക്രട്ടറിയുടെ വാക്കുകള്‍ കേട്ട് തന്നെ അപമാനിച്ച് ഇറക്കി വിടുകയായിരുന്നുവെന്ന തോന്നലാണ് അദ്ദേഹത്തിന്.
അതിനിടെ സംഗീത നാടക അക്കാദമിയിലും പ്രശ്നങ്ങള്‍ രൂക്ഷമാണ്. ചെയര്‍പേഴ്സണ്‍ കെപിഎസി ലളിതക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നീക്കം ശക്തമാണ്. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലളിതയെ കിട്ടുന്നില്ലെന്നും പരിപാടികളില്‍ അതിഥിയെപ്പോലെ വന്നു പോകുന്നതല്ലാതെ ചെയര്പേഴ്സണെകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും പരാതിക്കാര്‍ പറയുന്നു.
സാംസ്കാരിക മന്ത്രിക്ക് ഇതു സംബന്ധിച്ച് ഇവര്‍ പരാതിയും നല്‍കിയിരുന്നു. ഭരണസമിതിയിലെ ചിലര്‍ ഇതില്‍ ഒപ്പുവച്ചിട്ടുമുണ്ട്. തിരക്ക് മൂലമാണ് സ്ഥിരമായി അക്കാദമിയില്‍ എത്താന്‍ കഴിയാത്തതെന്നും പരിപാടികള്‍ പലതും തന്നെ അറിയിക്കാറില്ലെന്നുമാണ് ലളിതയുടെ നിലപാട്. താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: