കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമ ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നിയമ നടപടിക്ക്. കുറ്റപത്രം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയില്ലെങ്കില്‍ കേസ് അട്ടിമറിക്കപ്പെടാനിടയുണ്ടെന്നാണ് പോലീസിന്റെ വാദം. സാക്ഷികള്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കും.
കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പുള്ള പരിശോധനകള്‍ തീരും മുമ്പേ തന്നെ സാക്ഷികളുടെ പേരുകള്‍ ചേര്‍ത്ത് മാധ്യമങ്ങള്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. ഇത് പ്രതിഭാഗത്തിന് ഗുണം ചെയ്യുമെന്നും പോലീസ് ഭയക്കുന്നുണ്ട്. ഇതാണ് സിആര്‍പിസി 327 (32) പ്രകാരം കോടതിയെ സമീപിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. ദിലിപീനെ എട്ടാം പ്രതിയാക്കിയും മുന്‍ഭാര്യയും നടിയുമായ മഞ്ജുവാര്യരെ പ്രധാന സാക്ഷിയുമാക്കിയാണ് പോലീസ് കുറ്റപത്രം. ആക്രമിക്കപ്പെട്ടശേഷവും നടിയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ദിലീപ് ശ്രമിച്ചെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്സലിനിടെ നടിയെ ദിലീപ് ഭീഷണിപ്പെടുത്തിയതായുള്ള വിവരങ്ങങ്ങളും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു.
ഓരോ ദിവസവും കുറ്റപത്രത്തിലെ വിവരങ്ങളുമായി ചര്‍ച്ചകള്‍ കൊഴുക്കുന്നതിനാല്‍ വിചാരണ വേഗത്തില്‍ വേണമെന്ന ആവശ്യവും പോലീസ് ഉന്നയിച്ചിട്ടുണ്ട്. ‘ദേ പുട്ട്’ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി 28ന് ദിലീപ് ദുബായിലേക്ക് പോകും. ഹൈക്കോടതിയുടെ അനുമതിയോടെയാണിത്. ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന കാരണം പറഞ്ഞ് ജാമ്യം റദ്ദാക്കാനും പോലീസ് ഹര്‍ജി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: