ഇടുക്കി: കൊട്ടാക്കമ്പൂരില്‍ നൂറ് കണക്കിന് കുറിഞ്ഞിച്ചെടികള്‍ കത്തിച്ച സംഭവം ആദ്യം പുറത്ത് കൊണ്ടുവന്നത് ജന്മഭൂമി. ഇടുക്കി ജില്ലാ ലേഖകന്‍ ഡോ.സംഗീത് രവീന്ദ്രന് തയ്യാറാക്കിയ വാര്‍ത്തകള്‍ സെപ്തംബര്‍ 11, 12, 13 തിയതികളിലാണ് പ്രസിദ്ധീകരിച്ചത്.
കൊട്ടാക്കമ്പൂര്‍ ഗ്രാമത്തില്‍ നിന്ന് അഞ്ച് കിലോ മീറ്ററോളം വരുന്ന ദുര്‍ഘടപാത താണ്ടിയാണ് സംഭവ സ്ഥലം ജന്മഭൂമി ലേഖകന്‍ കണ്ടെത്തിയത്. കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്നാണ് ആദ്യം തീപടര്ന്നതെന്നതും വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു. ഷോല നാഷണല്‍ പാര്‍ക്ക് മുതല്‍ ജണ്ടപ്പാറ വരെയുള്ള ഭാഗത്ത് ധാരാളം ഗ്രാന്റീസ് മരങ്ങള്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ഭൂമാഫിയ നട്ടുവളര്‍ത്തുന്നുണ്ട്. ഈ മരങ്ങള്‍ക്ക് തീയിട്ടാണ് കുറിഞ്ഞിച്ചെടികള്‍ കത്തിച്ചത്. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശങ്ങള്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമാകും. ഇത് മറികടക്കാനായിരുന്നു ഇത്തരമൊരു നീക്കം.
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയതോടെ, കാട്ടുതീയെന്ന പേരില്‍ കുറിഞ്ഞിച്ചെടികള്‍ കത്തിച്ചതടക്കമുള്ള വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ സെറ്റില്‍മെന്റ് ഓഫീസറായ ദേവികുളം സബ്കളക്ടറെ മറികടന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ആര്. ലക്ഷ്മി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കണമെന്ന് കാട്ടിയുള്ള റിപ്പോര്‍ട്ടില്‍ നീലക്കുറിഞ്ഞി കത്തിയതടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നില്ല. ഇത് വാര്‍ഡന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ്. വൈകിയാണെങ്കിലും അന്വേഷണം നടത്തി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്ന ആവശ്യം ശക്തമാകുകയാണ്. 2006ലാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടം കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചത്. അന്തിമ വിഞ്ജാപനം വരാനിക്കെയാണ് സര്‍ക്കാരിന്റെ മലക്കം മറിച്ചില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: