തിരുവല്ല: മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ദേവസ്വം ബോര്‍ഡിലെ മുന്നാക്കക്കാരുടെ സാമ്പത്തിക സംവരണ വിഷയത്തില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക സമുദായംഗങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച ചെന്നിത്തല ഇന്നലെ നിലപാട് മാറ്റിയതോടെ യൂഡിഎഫില്‍ വീണ്ടും കലഹത്തിന് വഴിയൊരുങ്ങി.
വിഷയം യൂഡിഎഫില്‍ ചര്‍ച്ചചെയ്ത ശേഷം ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. യൂഡിഎഫിന്റെ പടയൊരുക്കത്തോട് അനുബന്ധിച്ച് തിരുവല്ലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണ വിഷയത്തില്‍ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും നടത്തിയ പ്രതികരണത്തിനെതിരെ ലീഗ് നേതാക്കള്‍ പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് വിഷയത്തില്‍ ചെന്നിത്തല ചുവട് മാറ്റിയത്. എന്നാല്‍ ചെന്നിത്തലയുടെ നിലപാട് മാറ്റത്തിനെതിരെ യുഡിഎഫിലെ മറ്റ് ഘടക കക്ഷികള്‍ക്ക് പ്രതിഷേധമുണ്ട്.
കുറിഞ്ഞി ഉദ്യാനം ഡിസംബര്‍ 6 ന് സന്ദര്‍ശിക്കും
തിരുവല്ല: റവന്യു വകുപ്പിനെ നോക്കുകുത്തിയാക്കി റവന്യുസെക്രട്ടറി പി.എച്ച്. കുര്യനെ ഉപയോഗിച്ച് മുഖ്യമന്ത്രി കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൈയേറ്റക്കാരെയും നിയമലംഘകരേയും സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നതിലൂടെ പൊതുസ്വത്ത് കൈയേറാനാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തില്‍ വി.എസ്. അച്യുതാനന്ദന്റെ നിലപാട് അറിയാന്‍ താത്പര്യമുണ്ട്. 3200 ഹെക്ടറാണ് വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചത്. വിസ്തൃതി കുറയ്ക്കുകവഴി ഉദ്യാനം തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഡിസംബര്‍ 6ന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കുറിഞ്ഞി പ്രദേശങ്ങളില്‍ യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിക്കും. കുറിഞ്ഞി പ്രദേശത്തിന്റെ സംരക്ഷണം പൊതുസമൂഹം ഏറ്റെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ഇടുക്കി ജില്ലാകമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: