ഇസ്ലാമാബാദ്: പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദിലെ ദേശീയ പാതകള്‍ മൂന്നാഴ്ചയായി ഉപരോധിച്ചുവന്ന ഇസ്ലാമിക തീവ്രവാദികളെ പിരിച്ചുവിടാന്‍ പോലീസും അര്‍ധസൈനിക വിഭാഗവും നടത്തിയ നീക്കം ഏറ്റുമുട്ടലില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഒരു സുരക്ഷാ സൈനികന് കൊല്ലപ്പെട്ടു. പ്രതിഷേധക്കാരും സുരക്ഷാ സൈനീകരുമുള്പ്പെടെ 150 പേര്‍ക്ക് പരിക്കേറ്റു. സമരക്കാരെ ഒഴിപ്പിക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് സ്വകാര്യ ചാനലുകളെ വിലക്കിയിരുന്നു.
പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ആഭ്യന്തര മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പോലീസിന്റെ ഒഴിപ്പിക്കല്‍ നടപടി.
സപ്തംബറില്‍ ഇലക്ഷന് ആക്ടില്‍ വരുത്തിയ ഭേദഗതി വിവാദമായ സാഹചര്യത്തില്‍ നിയമ മന്ത്രി രാജിവയ്ക്കണമെന്നാശ്യപ്പെട്ടാണ് ഇസ്ലാമിക് തീവ്രവാദികള്‍ സമരം നടത്തിവന്നത്.
സമരക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ആദ്യം ലാത്തിവീശി. കണ്ണീര് വാതകവും പ്രയോഗിച്ചു. ലാത്തിയടിയില്‍ ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരുടെ കല്ലേറില്‍ 35 സുരക്ഷാ സൈനികര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഇസ്ലാമാബാദിലെയും റാവല്‍പിണ്ടിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഒട്ടേറെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. എണ്ണായിരം സുരക്ഷാ സൈനികരാണ് പ്രതിഷേധക്കാരെ നേരിട്ടത്.
24 മണിക്കൂറിനകം പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി കഴിഞ്ഞ വെള്ളിയാഴ്ച പാക്കിസ്ഥാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് സമയപരിധി വ്യാഴാഴ്ച വരെ നീട്ടി. സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ കോടതി അതൃപതി രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: