ലോകത്തിലെ ഏറ്റവും ബൃഹത്തും എഴുതപ്പെട്ടതുമായ ഭരണഘടനയായ ഭാരത ഭരണഘടന നിലവില്‍ വന്നിട്ട് ഇന്ന് 68 വര്‍ഷം തികയുന്നു. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നത് നമ്മുടെ നീതിന്യായ സംവിധാനത്തിലാണെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. പക്ഷേ അടുത്തിടെ നടന്ന ഒരു സര്‍വ്വേയില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളില്‍ മൂന്നാം സ്ഥാനമാണ് ജുഡീഷ്യറിയ്ക്കുള്ളതെന്ന് തെളിഞ്ഞു.
ഒട്ടും അച്ചടക്കവും അക്കൗണ്ടബിലിറ്റിയും ഇല്ലാത്ത സ്ഥാപനമായി ഇന്ത്യന്‍ ജുഡീഷ്യറി മാറുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ജുഡീഷ്യറിയില്‍ നിന്നുണ്ടാവുന്ന പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങള്‍ ജുഡീഷ്യറിയെ ആശങ്കയോടെ നോക്കിക്കാണാനിടയാക്കിയിട്ടുണ്ട്. ഭരണാധികാരികളിലും രാഷ്ട്രീയക്കാരിലും സര്‍ക്കാരുദ്യോഗസ്ഥരിലുമൊക്കെ വിശ്വാസം നഷ്ടപ്പെട്ട ഇന്ത്യയിലെ പൊതുസമൂഹം അവസാനത്തെ അത്താണിയായി കണ്ടിരുന്നത് നമ്മുടെ നീതിന്യായ സംവിധാനത്തെയാണ്. എന്നാല്‍ ഇന്ന് ജുഡീഷ്യറി സംശയത്തിന്റെ നിഴലില്‍ നില്ക്കുന്നുവെങ്കില് അതിന്റെ കാരണം ജുഡീഷ്യറിക്കുള്ളിലെ അച്ചടക്കരാഹിത്യവും ആരാലും ചോദ്യം ചെയ്യപ്പെടാത്തവരെന്ന ധാരണയുമാണ്.
ഇന്ത്യന്‍ ജുഡീഷ്യറിയില്‍ അഴിമിതിക്കാരുണ്ട് എന്ന സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ബറൂച്ചയുടെ പരസ്യപ്രസ്താവന ഞെട്ടലോടെയാണ് ഇന്ത്യന്‍ സമൂഹം കേട്ടത്. ന്യായാധിപന്മാര് കൈക്കൂലി വാങ്ങുന്നവരാണ്, അല്ലെങ്കില്‍ ന്യായാധിപന്മാരില് കൈക്കൂലിക്കാരുണ്ട് എന്ന പൊതുധാരണ പരത്താനോ അതുമല്ലെങ്കില്‍ നീതി വിലയ്ക്ക് വാങ്ങാനാകും എന്ന ധാരണ പരത്തുന്നതിനോ ആ പ്രസ്താവന ഇടയാക്കി. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ അതിന് തടയിടേണ്ടവര്‍ പരസ്യപ്രസ്താവനയിലൂടെ കുറ്റസമ്മതം നടത്തുന്നത് കഴിവില്ലായ്മയായോ നിസ്സഹായയായോ ആണ് പൊതുസമൂഹം വിലയിരുത്തിയത്. തുടര്‍ന്ന് ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുകയും വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുകയും ചെയ്തു.
ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിനെ തുടര്‍ന്ന് ന്യായാധിപന്മാരുടെ ഇടയിലുള്ള വിഴുപ്പലക്കലുകളും അച്ചടക്ക രാഹിത്യത്തിന്റെ മകുടോദാഹരണങ്ങളായി മാറുകയാണ്. നമ്മുടെ ഭരണ ഘടനയിലെ 124, 217 അനുച്ഛേദങ്ങളനുസരിച്ച് ഭാരതത്തിന്റെ രാഷ്ട്രപതിയാണ് സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത്. അടിയന്തരാവസ്ഥയുടെ നാളുവരെ ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലുമൊക്കെ സര്‍ക്കാരുകള്‍ക്ക് വ്യക്തമായ പങ്ക് ഉണ്ടായിരുന്നു. ചീഫ് ജസ്റ്റീസുമാരുമായി കൂടിയാലോചിച്ച് പരാതിക്കിടയില്ലാത്തവിധം അവ നിര്‍വ്വഹിച്ചിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായതോടു കൂടി ‘കമ്മിറ്റഡ് ജുഡീഷ്യറി’യെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഇടപെടലുകളാണ് ജഡ്ജി നിയമനരംഗത്തെ സംഗതികള്‍ വഷളാക്കിയത്. സ്ഥലംമാറ്റത്തിലും സ്ഥാനക്കയറ്റത്തിലും ഉണ്ടായ അമിത ഇടപെടലുകളും, അനുസരിക്കാത്തവരോടും അനിഷ്ടമുള്ളവരോടും കാട്ടിയ പ്രതികാര നടപടികളും, ഒടുവില്‍ ഭരണഘടനാതീതമായ കൊളീജിയം സംവിധാനം നിലവില്‍ വരുന്നതിനിടയാക്കി.
ജഡ്ജിനിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഒക്കെ നടത്താനുള്ള അധികാരം സുപ്രീം കോടതി തന്നെ വിധിന്യായങ്ങളിലൂടെ സ്വയം കൈക്കലാക്കി. അങ്ങനെ കൊളീജിയം സംവിധാനം നിലവില്‍ വന്നു. ലോകത്തിലെവിടെയും ഇല്ലാത്ത തരത്തില്‍ ജഡ്ജിമാരുടെ നിയമനമടക്കമുള്ള എല്ലാ കാര്യങ്ങളും ജഡ്ജിമാര്‍ തന്നെ തീരുമാനിക്കുന്ന വ്യവസ്ഥ ഭാരതത്തില്‍ നിലവില്‍ വന്നു. കൊളീജിയം സംവിധാനത്തിനെതിരെ വ്യാപകമായ പരാതികളും ആക്ഷേപങ്ങളും നാനാഭാഗത്തു നിന്നും ഉയര്‍ന്നിട്ടും സ്വന്തക്കാരേയും ഇഷ്ടക്കാരേയും തിരുകി കയറ്റാനുള്ള അവസരമായി മാറുകയായിരുന്നു കൊളീജിയം. ജഡ്ജിമാരില്‍ നിന്നുപോലും വ്യാപകമായ പരാതി ഇതിനെതിരെ ഉയര്‍ന്നു. മക്കളും മരുമക്കളും അനന്തിരവരും ജഡ്ജിമാരുടെ അടുത്ത ബന്ധുക്കളുമൊക്കെ ജഡ്ജിമാരായി. ഒടുവില്‍ ”അങ്കിള്‍ ജഡ്ജ്” എന്ന ഒരു പ്രയോഗംതന്നെ പ്രചരിച്ചു.
ഒടുവില്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ സര്‍വ്വീസ് വേണമെന്ന ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് കൊളീജിയം സംവിധാനത്തിന് പകരമായി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ 49-ാം ഭരണഘടനാ ഭേദഗതിയിലൂടെ സുതാര്യമായ ജഡ്ജി നിയമനത്തിലേക്കുള്ള ചുവടുവയ്പ്പെന്ന നിലയില്‍ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ് കമ്മീഷന് (എന്‍ജെഎസി) രൂപംനല്കിയത്.
നിലവില്‍ ഈ രംഗത്ത് നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായിരുന്നില്ല എന്‍ജെഎസി എങ്കിലും പ്രശ്നപരിഹാരങ്ങള്‍ക്കായുള്ള തുടക്കമായാണ് അതിനെ എല്ലാവരും പരിഗണിച്ചത്. ജഡ്ജിമാര്‍ക്ക് ഭൂരിപക്ഷമുള്ള രീതിയില്‍ തന്നെയായിരുന്നു എന്‍ജെഎസിയുടെ രൂപഘടന. എന്നാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഐക്യകണ്ഠേന (രാജ്യസഭയില്‍ രാംജെത് മലാനി ഒഴികെ) പാസ്സാക്കുകയും ഇന്ത്യയുടെ ഭൂരിപക്ഷം നിയമസഭകളും ഐക്യകണ്ഠേന പാസ്സാക്കുകയും ചെയ്ത 99-ാം ഭരണഘടനഭേദഗതിയെ നിര്‍ദ്ദാഷിണ്യം റദ്ദുചെയ്യുകയാണ് സുപ്രീം കോടതി ചെയ്തത്.
സുപ്രീം കോടതി ജഡ്ജിമാരില്‍ തന്നെ കൊളീജിയം സംവിധാനത്തിനെതിരെ അഭിപ്രായമുള്ള ജഡ്ജിമാരുണ്ടെന്നിരിക്കെയും എന്‍ജെഎസി സംബന്ധമായ വാദം കേട്ട് ഭരണഘടനാബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റീസ് ചെലമേശ്വറിനെപ്പോലെയുള്ളവര്‍ ശക്തമായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടും സാങ്കേതികതകള്‍ ചൂട്ടിക്കാട്ടി 99-ാം ഭരണഘടനാ ഭേദഗതി റദ്ദാക്കിയ സുപ്രീം കോടതി കൊളീജിയം സംവിധാനം പുനഃസ്ഥാപിക്കുകയാണ് ചെയ്തത്. കൊളീജിയം സംവിധാനത്തോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിച്ച സുപ്രീം കോടതിയിലെ ഇപ്പോഴത്തെ രണ്ടാമനായ ജസ്റ്റീസ് ചെലമേശ്വര്‍ തന്റെ പ്രതിഷേധസൂചകമായി ഇപ്പോഴും കൊളീജിയം യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് (ജുഡീഷ്യല്‍ അച്ചടക്കത്തിന് യോജിച്ചതാണോ ജസ്റ്റീസ് ചെലമേശ്വറിന്റെ ഈ നടപടിയെന്നത് ചിന്തനീയം).
സര്‍ക്കാര്‍ രൂപംകൊടുത്ത എന്‍ജെഎസിക്ക് എന്തൊക്കെ കുറവുകളുണ്ടെങ്കിലും അതിനെ അപ്പാടെ തള്ളിക്കളയുന്നതിനുപകരം കുറവുകള്‍ നികത്താനുള്ള പരിഹാരങ്ങള്‍ സുപ്രീം കോടതിക്ക് നിര്‍ദ്ദേശിക്കാമായിരുന്നു. എന്‍ജെഎസിയിലൂടെ പ്രതിഫലിച്ചത് ബഹുഭൂരിപക്ഷം ഇന്ത്യന്‍ ജനതയുടെ വികാരമാണെന്നെങ്കിലും സുപ്രീംകോടതി കാണേണ്ടതായിരുന്നു. തങ്ങള്‍ ഇത്രയും കാലം കയ്യാളിയിരുന്ന അധികാരം നഷ്ടപ്പെട്ടുപോകുന്നതിലുള്ള വേവലാതിയാണ് എന്‍ജെഎസിയെ തള്ളിക്കളയാന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ? എന്‍ജെഎസി റദ്ദ് ചെയ്തതിലൂടെയുണ്ടായ ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. അതിനുശേഷം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മെമ്മോറാണ്ഡം ഓഫ് പ്രൊസീജ്യര്‍ (M-OP) പലവട്ടം സുപ്രീം കോടതി മടക്കി.
ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ (M-OP) സുപ്രീം കോടതി അംഗീകരിച്ചുവോവെന്ന് ഇപ്പോഴും വ്യക്തമല്ല. ആരാലും ചോദ്യം ചെയ്യപ്പെടാനാവാത്തവരാണ് തങ്ങളെന്ന തോന്നല്‍ ജുഡീഷ്യറിയെക്കുറിച്ച് പൊതുസമൂഹത്തിലുണ്ടാക്കുവാനേ ഈ നിലപാടുകള്‍ സഹായിച്ചിട്ടുള്ളൂ. ഉന്നത ജഡ്ജി നിയമനത്തിന് ഇപ്പോഴും വ്യക്തമായ രൂപരേഖ ഇല്ലെന്നുള്ളത് ഈ രംഗത്ത് ആശയക്കുഴപ്പത്തിനും സംശയത്തിനും ഇടയാക്കുന്നു.
ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാര്‍ പരസ്പരം പോരടിക്കുന്നതും ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയരുന്നതും ജുഡീഷ്യറിയിലെ അച്ചടക്കരാഹിത്യത്തിന്റെ തെളിവാണ്. വിവാദമായ മെഡിക്കല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ അടുത്തിടെയുണ്ടായ വിവാദങ്ങള്‍ ഇന്ത്യന്‍ സമൂഹം ഞെട്ടലോയെടാണ് നോക്കിക്കണ്ടത്.
അഡ്വക്കേറ്റ് ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ബന്ധപ്പെട്ട് കേരളത്തിലും സമാനമായ പോര്‍മുഖങ്ങള്‍ തുറന്നത് നാം കണ്ടു. ആരോടും മറുപടി പറയാന്‍ ബാദ്ധ്യസ്ഥരല്ലായെന്ന തോന്നലാണോ ന്യായാധിപന്മാരെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതെന്നറിയില്ല. എന്തുതന്നെയായാലും ഇത്തരം നീക്കങ്ങള്‍ സാമാന്യ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയാണ്.
(അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: