ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി നടത്തിയ നിയമലംഘനങ്ങള്‍ക്കെതിരായ തുടര്‍ നടപടികള്‍ നിലച്ചു. ക്രിമിനല്‍ കേസ് വരെ എടുക്കാവുന്ന കുറ്റങ്ങള്‍ ചാണ്ടി ഡയറക്ടറായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി നടത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ടി. വി. അനുപമ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുമെന്ന ആലപ്പുഴ നഗരസഭയുടെ പ്രഖ്യാപനവും കടലാസില്‍ ഒതുങ്ങി.
ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ നിലത്തെ പുറമ്പോക്ക് വഴിയും സര്‍ക്കാര്‍ മിച്ചഭൂമിയും ഗ്രാവല്‍ ഉപയോഗിച്ച് നികത്തി കൈവശപ്പെടുത്തി. ഇത് കൃഷിക്കായി നിലം വറ്റിക്കുന്ന സമയത്ത് അളന്ന് തിട്ടപ്പെടുത്തണം, 1957ലെ ഭൂസംരക്ഷണ നിയമപ്രകാരവും കേരള നെല്‍വയല്‍ സംരക്ഷണനിയമപ്രകാരവും നടപടിയെടുക്കണമെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ഭൂരഹിതരായ കര്‍ഷകര്‍ക്ക് ഭൂമി നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം മന്ത്രിയുടെ കമ്പനി അട്ടിമറിച്ചു.
വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ ആലപ്പുഴ ജില്ലയില്‍ പരിധിയില്‍ കൂടുതല്‍ ഭൂമികളുണ്ടെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തഹസില്‍ദാര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കള്ക്ടര് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ രാജിയോടെ തുടര്‍ നടപടികള്‍ അവസാനിച്ച നിലയിലാണ്. ലേക്ക് പാലസ് റിസോര്‍ട്ടിലെ കെട്ടിടങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാത്ത സാഹചര്യത്തില്‍ പതിനഞ്ചു ദിവസത്തിനകം തുടര്‍ നടപടി സ്വീകരിക്കുമെന്ന അലപ്പുഴ നഗരസഭാ ചെയര്‍മാന്റെ പ്രഖ്യാപനത്തിലും നടപടിയില്ല.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസ്സാക്കിയിട്ടും പ്രതിവര്‍ഷം സംസ്ഥാനത്ത് നെല്‍പ്പാടങ്ങള്‍ കുറഞ്ഞു വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 1970ല്‍ 96,687 ഹെക്ടര്‍ നെല്‍വയലുണ്ടായിരുന്ന ആലപ്പുഴ ജില്ലയില്‍ ഇപ്പോള്‍ 23,000 ഹെക്ടറില്‍ താഴെ മാത്രമാണ് നെല്വയലുള്ളത്. കോഴിക്കോട് 88 ശതമാനം, തിരുവനന്തപുരം 70 ശതമാനം, ഇടുക്കി 68 ശതമാനം, മലപ്പുറം 60 ശതമാനം, കണ്ണൂര്‍ 80 ശതമാനം, കാസര്‍കോട് 70 ശതമാനം നെല്‍വയലുകള്‍ നികത്തി കഴിഞ്ഞു.
2008ല്‍ നിയമം പാസ്സാക്കിയ ശേഷവും എറ്റവും കൂടുതല്‍ നിലങ്ങള്‍ നികത്തപ്പെടുന്ന ആലപ്പുഴ ജില്ലയില്‍ ഇതുവരെ ഒരാളെ പോലും കോടതി ശിക്ഷിച്ചിട്ടില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ചാണ്ടിക്കെതിരായ നടപടികളിലും സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നത് ഗൗരവതരമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: