ന്യൂദല്‍ഹി/വൈക്കം: വിവാദമായ മതംമാറിയുള്ള വിവാഹം സംബന്ധിച്ച് വൈക്കം സ്വദേശിനി അഖില നാളെ സുപ്രീംകോടതിയില്‍ മൊഴി നല്‍കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അഖിലയുടെ മൊഴി എടുക്കുന്നത്.
കേരളാ പോലീസിന്റെ കര്‍ശന സുരക്ഷയില്‍ അഖിലയെയും പിതാവ് അശോകനെയും ഇന്നലെ രാത്രിയോടെ ദല്‍ഹിയിലെത്തിച്ചു. ഇവര്‍ താമസിക്കുന്ന കേരളാ ഹൗസിലും കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അഖിലയുടെ മൊഴിയെടുക്കുന്ന നടപടിക്രമങ്ങള്‍ അടച്ചിട്ട കോടതി മുറിയിലേക്ക് മാറ്റണമെന്ന അശോകന്റെ അപേക്ഷ തിങ്കളാഴ്ച രാവിലെ സുപ്രീംകോടതി പരിഗണിക്കും. എന്‍ഐഎയുടെ നിലപാടും സമാനമാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയ ശേഷം മാത്രമേ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കൂ.
അഖിലയുടെ മൊഴിയെടുക്കുന്നതിനൊപ്പം പോപ്പുലര്‍ഫ്രണ്ട് വനിതാ നേതാവ് സൈനബയെയും മതംമാറ്റ കേന്ദ്രമായ സത്യസരണിയുടെ ഭാരവാഹികളെയും വിളിച്ചുവരുത്തണമെന്നും അശോകന് ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് കടത്തപ്പെട്ട നിമിഷയുടെ മാതാവ് ബിന്ദുവിന്റെ ഹര്‍ജിയും നാളെ കോടതി പരിഗണിച്ചേക്കും. അതിനിടെ ഷെഫിന് ജഹാന്റെ ഭീകരബന്ധങ്ങള്‍ വ്യക്തമാക്കുന്ന എന്‍ഐഎ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പുറത്തുവന്നതിനേക്കാള്‍ സ്ഫോടനാത്മകമായ വിവരങ്ങളാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ടിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. അഖിലയുടെ മൊഴി എടുത്ത ശേഷം അശോകന്റെയും എന്‍ഐഎയുടേയും വാദങ്ങള്‍ സുപ്രീംകോടതി കേള്‍ക്കും. കേരളത്തില്‍ നടക്കുന്ന ലൗജിഹാദ് കേസുകളുടെ യഥാര്‍ത്ഥ വസ്തുത പുറത്തെത്തിക്കുന്നതാണ് എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട്.
നിര്‍ബന്ധിത മതംമാറ്റത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അഖില വൈക്കത്തെ വീട്ടില്‍ നിന്ന് യാത്രയാകുമ്പോള്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരുന്നത്. ദേശീയ മാധ്യമങ്ങളുടെയും ചാനലുകളുടെയും വലിയ സംഘമായിരുന്നു അഖിലയുടെ വീടിന് ചുറ്റും തമ്പടിച്ചത്. ഇവരുടെയും നാട്ടുകാരുടെയും ഇടയില്‍കൂടി നിരവധി പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് അഖിലയും കുടുംബവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ്, അഖിലയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി യാത്രയുടെ വിശദാംശങ്ങള്‍ സംസാരിച്ചു. ഉച്ചകഴിഞ്ഞ് രണ്ടോടെ വീട് മുതല്‍ റോഡുവരെ ഇരുവശങ്ങളിലായി സായുധപോലീസ് നിരന്നു. പോലീസ് തീര്‍ത്ത സുരക്ഷാ വലയത്തിലൂടെ അഖിലയും മാതാപിതാക്കളും പോലീസ് വാഹനത്തില്‍ കയറി. മൂന്ന് പോലീസ് ജീപ്പുകളും സേനാംഗങ്ങള്‍ക്കായി വലിയ ഒരു ബസും സജ്ജമാക്കിയിരുന്നു. അഖിലയ്ക്കും കുടുംബത്തിനുമൊപ്പം മൂന്ന് വനിതാ പോലീസടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുഗമിക്കുന്നുണ്ട്. വൈക്കം ഡിവൈഎസ്പി പി.കെ. സുഭാഷ്, സ്പപെഷ്യല് ബ്രാഞ്ച് ഡിവൈഎസ്പി ജെ. സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: