തിരുവനന്തപുരം: ‘ഹെല്‍ത്തി കേരള’ ഊര്‍ജ്ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലകളിലെ പൊതുജനാരോഗ്യസംഘം സംസ്ഥാനത്ത് 12,263 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 412 ഹോട്ടലുകള്‍, 2,415 കൂള്‍ബാറുകള്‍, 2,963 ബേക്കറികള്‍, 269 കാറ്ററിംഗ് സെന്ററുകള്‍, 212 സോഡാനിര്‍മാണ യൂണിറ്റുകള്‍, 44 ഐസ് ഫാക്ടറികള്‍, 805 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടുക്കള, 129 ഹോസ്റ്റലുകളുടെ അടുക്കള, 1,202 മറ്റ് ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, 3,413 ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യുക, മലിനജലം പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധം പുറത്തേക്ക് ഒഴുക്കുക, മാലിന്യം ശരിയായി സംസ്കരിക്കാതിരിക്കുക, കൊതുകിന്റെ ഉറവിടം കണ്ടെത്തുക, പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കുക, ഓടകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുക, ജലസ്രോതസ്സുകള്‍ മലിനമാക്കുക, ലൈസന്‍സ് ഇല്ലാതെ സ്ഥാപനം പ്രവര്‍ത്തിപ്പിക്കുക, പുകവലി നിരോധിത ബോര്‍ഡുകള്‍ സ്ഥാപിക്കാതിരിക്കുക എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് 1,143 സ്ഥാപനങ്ങള്‍ക്ക് അവ പരിഹരിക്കുന്നതിനായി നോട്ടീസ് നല്‍കുകയും, 95,732 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, അഡീഷണല്‍/ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, മെഡിക്കല്‍ ആഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയ പൊതുജനാരോഗ്യസംഘമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: