കോട്ടയം: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചു കഴിഞ്ഞപ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ആറ് നഗരസഭകള്‍ക്ക് പണം അനുവദിച്ച് ഉത്തരവായി. ചെങ്ങന്നൂര്‍, പത്തനംതിട്ട, തിരുവല്ല, ഏറ്റുമാനൂര്‍, പാല, പന്തളം നഗരസഭകള്‍ക്കാണ് തുക അനുവദിച്ചത്. തീര്‍ത്ഥാടനകാലം തുടങ്ങുന്നതിന് മുമ്പ് ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂരിന് ഉള്‍പ്പെടെ പണം അനുവദിക്കാതെയിരുന്നതിന് എതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഇത് മൂലം അവലോകന യോഗങ്ങളിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
ചെങ്ങന്നൂര്‍ (25 ലക്ഷം), പത്തനംതിട്ട (25 ലക്ഷം), തിരുവല്ല (10 ലക്ഷം), ഏറ്റുമാനൂര്‍(10 ലക്ഷം), പാല (10 ലക്ഷം), പന്തളം (20 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ശബരിമല തീര്‍ത്ഥാടനത്തിനായി മാത്രമെ ഈ തുക ഉപയോഗിക്കാവൂ എന്നും മുനിസിപ്പല്‍ സെക്രട്ടറിമാര്‍ തുക വിനിയോഗം സംബന്ധിച്ച സാക്ഷ്യപത്രം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനുമാണ് പ്രധാന കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ പണം അനുവദിക്കുന്നത്. തീര്‍ത്ഥാടന ഒരുക്കങ്ങള്‍ ആലോചിക്കുമ്പോള്‍ തന്നെ പണം അനുവദിക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ധനസ്ഥിതി മോശമായതിനെ തുടര്‍ന്ന് പണം അനുവദിക്കുന്നത് വൈകി.
കൂടാതെ ട്രഷറി നിയന്ത്രണവും പണം ലഭിക്കുന്നതിന് തടസ്സമായി. ഇക്കാരണത്താല്‍ ആരോഗ്യ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാലേ കൂട്ടി തുടങ്ങുന്നതിന് താമസം നേരിട്ടു. നഗരസഭകള്‍ തനത് ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് കുറച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതേ സമയം മുന്‍വര്‍ഷം അനുവദിച്ച തുക ചെലവഴിച്ചതിനെ സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിച്ചത് വൈകിയതിനാലാണ് താമസം നേരിട്ടതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
നേരത്തേ പഞ്ചായത്തുകള്‍ക്ക് 2.20 കോടി രൂപ അനുവദിച്ചിരുന്നു. ഇടത്താവളങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഈ തുക നല്‍കിയത്. ഇതില്‍ 2 കോടി കിഴിച്ച് ബാക്കിയുള്ള 20 ലക്ഷം രൂപ തിരിച്ച അടയ്ക്കുന്നതിനുളള ശുപാര്‍ശ പഞ്ചായത്ത് ഡയറക്ടര്‍ അടിയന്തരമായി നല്കണമെന്നുള്ള നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: