ശബരിമല: ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കണമെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പുണ്യം പൂങ്കാവനം പദ്ധതി അട്ടിമറിക്കുന്നത് സ്വദേശികളായ തീര്‍ത്ഥാടകര്‍. വളരെ കരുതലോടെയാണ് ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും ചേര്‍ന്ന് പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കം കുറിച്ചത്. ശബരിമലയെയും സമീപ വനങ്ങളെയും പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്ന പദ്ധതിക്ക് അന്യസംസ്ഥാനത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ മലയാളികളായ തീര്‍ത്ഥാടകര്‍ പദ്ധതിയെ കാര്യമായി ഗൗനിച്ചിട്ടില്ല.
സന്നിധാനത്തും ശരണപാതയിലും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വലിച്ചെറിയുന്നവരില്‍ ഏറിയപങ്കും സ്വദേശീയരായ അയ്യപ്പഭക്തരാണ്. പ്ലാസ്റ്റിക് കവറുകളില്‍ നിറച്ചുവരുന്ന മഞ്ഞള്‍ പൊടി, വറപൊടി, കര്‍പ്പൂരം തുടങ്ങിയ പൂജാസാധനങ്ങളാണ് ഇരുമുടിയില്‍ കൊണ്ടുവരുന്നത്. വഴിപാട് നടത്തിയശേഷം ഈ കവറുകള്‍ സന്നിധാനത്ത് ഉപേക്ഷിക്കുന്ന കാര്യത്തില്‍ ഇന്നും മലയാളികളായ അയ്യപ്പന്മാര് മാറ്റം വരുത്തിയിട്ടില്ല. കുടിവെള്ളം കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും പൂങ്കാവനത്തിലേക്കും ശരണപാതയിലും വലിച്ചെറിയുന്ന കാര്യത്തില്‍ ഇതര സംസ്ഥാന അയ്യപ്പന്മാരേക്കാള് ഏറെ മുന്നിലാണ് മലയാളികള്‍.
അപ്പാച്ചിമേട്ടില്‍ ഉണ്ട എറിയുന്ന വഴിപാട് നടത്തുന്ന ഭാഗത്തും ജല അതോറിറ്റി ഓഫീസിന് സമീപവും കാടിനുള്ളിലേക്ക് വലിയ തോതില്‍ കുടിവെള്ളത്തിന്റെയും ശീതളപാനിയങ്ങളുടെയും അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നുണ്ട്. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന പല സ്റ്റാളുകളിലും പൂജാദ്രവ്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞാണ് ഇപ്പോഴും വില്‍ക്കുന്നത്. അയ്യപ്പന്റെ പൂങ്കാവനത്തിലെ പ്ലാസ്റ്റിക് വല്‍ക്കരണം തടയാന്‍ ഇപ്പോഴും അധികൃതര്‍ക്ക് കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: