ശ്രീകണ്ഠപുരം: രാസവളങ്ങളുടെയും കീടനാശിനികളുടെയും അനധികൃത വിപണനം വ്യാപകമായി നടക്കുന്ന രാസവള ഗോഡൗണുകള്‍ക്ക് മുന്നറിയിപ്പുമായി കൃഷിവകുപ്പ് രംഗത്ത്. മലയോര മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ കാര്‍ഷിക വികസന ക്ഷേമ വകുപ്പു ഡയാക്ടറുടെ പ്രത്യേക ഉത്തരവുപ്രകാരം റീജ്യണല്‍ സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ചു.
നിയമപ്രകാരമല്ലാത്ത സ്ഥാപനങ്ങള്‍ വഴി നിരോധിത കീടനാശിനികളുടെ വില്പന തകൃതിയായി നടക്കുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ രാസവള കീടനാശിനികള്‍ വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
ജില്ലയില്‍ രാസവള നിയന്ത്രണ ഉത്തരവിന്റെ പരിധിയില്‍ വരുന്ന എല്ലു പൊടിയുടെ വില്‍പ്പനയും ലൈസന്‍സില്ലാതെ വ്യാപകമായി നടക്കുന്നുണ്ട്.
നിയന്ത്രിത കീടനാശിനികള്‍ കൃഷി ഓഫീസറുടെ കുറിപ്പടിയില്ലാതെ വില്‍ക്കരുതെന്ന നിയമത്തെ കാറ്റില്‍ പറത്തിയാണ് പല സ്ഥാപനങ്ങളും ഇത്തരം കീടനാശിനികള്‍ വില്‍ക്കുന്നത്. അതിര്‍ത്തി പ്രദേശം ആയതിനാല്‍ ഇതിന്റെ വിതരണം കൂടുതലായും കര്‍ണാടക സംസ്ഥാനത്തിലെ കൂര്‍ഗ് മേഖലകളിലേക്കാണ് എത്തുന്നത്.
ചില്ലറ വില്‍പ്പനക്കുള്ള ലൈസന്‍സില്‍ മൊത്ത വ്യാപാരം നടക്കുന്നതും കൃഷിവകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വയനാട്, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ ഏതാനും ചില സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
ലൈസന്‍സ് കാലാവധി അവസാനിച്ച ഉത്പന്നങ്ങളുടെ വിപണനം, ലൈസന്‍സില്‍ കാണിച്ചിരിക്കുന്ന കെട്ടിട നമ്പറില്‍ കൃത്രിമം കാണിക്കല്‍, വില്‍പ്പന നടക്കുന്ന സാധനങ്ങളുടെ ബില്‍ സൂക്ഷിക്കാതിരിക്കല്‍, സ്റ്റോക്ക് രജിസ്റ്ററിലെ തട്ടിപ്പ് തുടങ്ങിയ പിഴവുകള്‍ പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെ കര്‍ഷകരില്‍ നിന്ന് അമിതലാഭം ഈടക്കി കച്ചവടം നടത്തുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇത്തരം തട്ടിപ്പുകള്‍ കണക്കിലെടുത്താണ് മലയോര മേഖലകളിലേക്കും പരിശോധന വ്യാപകമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: