കണ്ണൂര്‍: കണ്ണൂരിന്റെ ആകാശസ്വപ്നങ്ങളുടെ കാത്തിരിപ്പിന് വിരാമമാകാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി. എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോടും സൗകര്യങ്ങളോടും കൂടിയുളള അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. പ്രധാനപ്പെട്ട നിര്‍മ്മാണ പ്രവൃത്തികളെല്ലാം ഏതാണ്ട് പൂര്‍ത്തിയായി. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ ലൈസന്‍സിനുളള നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാകാനുളളത്. ലൈസന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ 2018 സെപ്തംബറോടെ കണ്ണൂരില്‍നിന്നും വിമാന സര്‍വ്വീസ് ആരംഭിക്കാനുളള ഒരുക്കത്തിലാണ് വിമാനത്തവള കമ്പനിയായ കിയാല്‍.
നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം മാര്‍ച്ചോടെ കമ്മീഷന് ചെയ്യാനാണ് അധികൃതര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. കെട്ടിടത്തിനകത്തെ മിനുക്കുപണികളും വിവിധ കാബിനുകളുടെ നിര്‍മാണവും നടന്നുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര-രാജ്യാന്തര ടെര്‍മിനലുകള്‍ വേര്‍തിരിക്കലും പൂര്‍ത്തിയായിക്കഴിഞ്ഞു. ബാഗേജുകള്‍ക്കുള്ള കണ്‍വെയര്‍ ബെല്‍റ്റ് നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.
എട്ടുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ടെര്മിനല്കെട്ടിടത്തില് ആഭ്യന്തര, രാജ്യാന്തരവിഭാഗങ്ങളിലായി 2000 യാത്രക്കാരെ ഒരേസമയം ഉള്‍ക്കൊള്ളാനാകും. കെട്ടിടത്തില്‍ നിന്ന് വിമാനത്തിലേക്ക് കയറാനുള്ള എയ്റോബ്രിഡ്ജുകള്‍ മൂന്നെണ്ണം സ്ഥാപിച്ചു കഴിഞ്ഞു. മൂന്നെണ്ണം കൂടി സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന ചുമര്‍ചിത്രങ്ങള്‍ സന്ദര്‍ശക ഗ്യാലറിയില്‍ യാത്രക്കാരെ സ്വീകരിക്കാനായി ഒരുക്കുന്നുണ്ട്. എയര്‍ ട്രാഫിക് കണ്ട്രോള് കെട്ടിടം വൈകാതെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറും. സന്ദേശവിനിമയത്തിനുള്ള ഡിവിഒആര്‍ സംവിധാനം കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാപരിശോധനയ്ക്കു മുമ്പ് ഇവ പരീക്ഷിച്ച് പ്രവര്‍ത്തന ക്ഷമമാക്കും.
റണ്‍വേയുടെ പടിഞ്ഞാറുഭാഗത്തെ സുരക്ഷാമേഖലയിലെ സുരക്ഷാമതിലിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. 3050 മീറ്റര്‍ റണ്‍വേ നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയായിരുന്നു. റണ്‍വേ 4000 മീറ്ററാക്കുന്നതിനായി സ്ഥലമേറ്റെടുക്കല്‍ ഉടന്‍ നടക്കും. റണ്‍വേ, ഏപ്രണ്‍, ടാക്സിവേ എന്നിവയില്‍ സിഗ്നല്‍ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നു കൊണ്ടിരിക്കുകയാണ്. ഇരുവശത്തും അപ്രോച്ച് ലൈറ്റുകളും സ്ഥാപിക്കാനുണ്ട്. കല്ലേരിക്കരപാറാപ്പൊയില് മേഖലയില്‍ ഇതിനായി സ്ഥലമെടുത്തിട്ടുണ്ട്. ചുറ്റുമതില്‍, അതിര്‍ത്തി റോഡുകള്‍ എന്നിവയുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. യാത്രക്കാരുടെ വാഹനപാര്‍ക്കിങ്ങിനുള്ള സ്ഥലവും തയ്യാറായി. പദ്ധതിപ്രദേശത്ത് വൈദ്യുതി സബ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങി.
ഏറ്റവും പുതിയ സംവിധാനങ്ങളും സാങ്കേതികവിദ്യയുമാണ് കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രത്യേകത. ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്കും ബാഗേജ് ഏറ്റുവാങ്ങുന്ന സ്ഥലത്തും യാത്രക്കാരുടെ തിരക്കൊഴിവാക്കാന്‍ സംവിധാനമുണ്ടാകും. എയര്‍ബസ് 380 പോലുള്ള വന്‍വിമാനങ്ങള്‍ ഇറങ്ങാന്‍ പാകത്തിലുള്ള റണ്‍വേയും മറ്റു സൗകര്യങ്ങളും വിമാനത്താവളത്തില്‍ തയ്യാറാക്കും.
ജനുവരി അവസാനത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഡിജിസിഎ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് കിയാല്‍ എംഡി പി.ബാലകിരണ്‍ കഴിഞ്ഞദിവസം അവലോകന യോഗത്തിനു ശേഷം അറിയിച്ചു. ലൈസന്‍സിനുള്ള പ്രാഥമിക അപേക്ഷ നല്‍കിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ പരിശോധന തുടങ്ങും. ആഗസ്റ്റോടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് നേടിയെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രവൃത്തികള്‍ ഏതാണ്ട് 90 ശതമാനത്തോളം പൂര്‍ത്തിയായതായി കിയാല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി കണക്ഷന് ലഭിച്ചതോടെ വിവിധ സംവിധാനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിമാനക്കമ്പനികളുടെ പ്രതിനിധികളെ അടുത്തമാസം വിമാനത്താവളം സന്ദര്‍ശിക്കാന്‍ ക്ഷണിക്കും. ഡ്യൂട്ടിഫ്രീ ഷോപ്പുകള്‍, വൈ-ഫൈ സംവിധാനം, ഫര്‍ണിച്ചര്‍, മറ്റു വില്പനശാലകള് എന്നിവയ്ക്കുള്ള കരാര്‍ ഡിസംബറില്‍ ഉറപ്പിക്കും. കാര്‍ഗോ കോംപ്ലക്സ്, സിഐഎസ്എഫ് ഓഫീസ്, കിയാലിന്റെ പ്രധാന ഓഫീസ്, മറ്റു സൗന്ദര്യവല്‍ക്കരണപ്രവൃത്തികള്‍ എന്നിവ ആഗസ്തോടെ പൂര്‍ത്തിയാക്കും.
പ്രധാനകവാടത്തിന്റെ നിര്‍മാണവും കാര ഭാഗത്ത് ആരംഭിച്ചിട്ടുണ്ട്. ഇവിടെനിന്ന് ടെര്‍മിനല്‍ കെട്ടിടത്തിലേക്കുള്ള റോഡും മറ്റ് അനുബന്ധ റോഡുകളും പൂര്‍ത്തിയായി കഴിഞ്ഞു. ഹരിതവത്കരണത്തിന്റെ ഭാഗമായി വിമാനത്താവളപരിസരത്ത് ചെടികള്‍ നട്ടുപിടിപ്പിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: