പയ്യാവൂര്‍: തേങ്ങക്ക് റിക്കാര്‍ഡ് വിലക്കയറ്റമുണ്ടായിട്ടും ഉല്‍പ്പാദനം കുത്തനെ കുറഞ്ഞത് കര്‍ഷകരെ നിരാശരാക്കി. നേരത്തെ വില കുത്തനെ ഇടിഞ്ഞ തേങ്ങക്ക് ഇപ്പോള്‍ പൊന്നിന്റെ വിലയായെങ്കിലും ഉല്‍പ്പാദനം നാലിലൊന്നായി കുറഞ്ഞിരിക്കുകയാണ്. ഇതുകൊണ്ട് വിലക്കയറ്റത്തിന്റെ ഗുണഫലം നാളികേര കര്‍ഷകര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണുള്ളത്. നാടന്‍ തേങ്ങ കിലോവിന് 50 ല്‍ മുകളിലാണ് വില. തമിഴ്നാട് തേങ്ങക്ക് 45 രൂപ വിലയുണ്ട്. കൊപ്ര ക്വിന്റലിന് ഇന്നലെ മാര്‍ക്കറ്റില്‍ 13,500 രൂപയും വെളിച്ചെണ്ണക്ക് ക്വിന്റലിന് 22,000 രൂപയും ടിന്നിന് 3260 രൂപയുമാണ് മാര്‍ക്കറ്റിലെ വില.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വെളിച്ചെണ്ണക്ക് 11,100 രൂപയും കൊപ്രക്ക് 7.200 രൂപയുമായിരുന്നു വില. നേരെ ഇരട്ടിയായി തേങ്ങക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വില കയറിയിട്ടും ഉല്‍പ്പാദനം കുറഞ്ഞത് മാര്‍ക്കറ്റില്‍ ഇവയുടെ ലഭ്യത തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. തമിഴ്നാട്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളിലും ഉല്‍പ്പാദനക്കുറവ് അനുഭവപ്പെടുന്നുണ്ട്. തെങ്ങുകയറ്റത്തൊഴിലാളികളുടെ അഭാവമാണ് ഈ മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. തെങ്ങുകയറ്റ മേഖലയില്‍ അപൂര്‍വ്വം തൊഴിലാളികളേ ഇപ്പോള്‍ ജോലി ചെയ്യുന്നുള്ളൂ. ഇവര്‍ക്കാകട്ടെ ഇരട്ടി കൂലിയുമാണ്. ഭാരിച്ച കൂലി നല്കി തേങ്ങ വിളവെടുപ്പ് നടത്താന്‍ കര്‍ഷകര്‍ക്ക് കഴിയാത്തതിനാല്‍ പല തെങ്ങിന് തോപ്പുകളിലും തേങ്ങ വീണ് നശിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികൂല സാഹചര്യങ്ങളെ അതീജീവിച്ചും കര്‍ഷകര്‍ പിടിച്ചുനില്ക്കാന് ശ്രമിക്കുമ്പോള്‍ കൃഷിവകുപ്പും സര്‍ക്കാറും നാളികേര കര്‍ഷകരെ സഹായിക്കാന്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.
നെല്‍കൃഷി പരിപോഷിപ്പിക്കാന്‍ വിവിധ യന്ത്രങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ പാടശേഖര സമിതിക്ക് വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ നാളികേര കര്‍ഷകരെ സഹായിക്കാന്‍ ഇത്തരത്തിലുള്ള ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. തെങ്ങു കയറ്റ യന്ത്രങ്ങള്‍ ശാസ്ത്രീയമായി നിര്‍മ്മിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്താല്‍ ഒരു പരിധി വരെ ഇതിന് അറുതിയാകും. നേരത്തെ നാളികേര ഉല്‍പ്പാദന മേഖലയില്‍ തമിഴ്നാടിന്റെയും കര്‍ണാടകത്തിന്റെയും പിറകിലായിരുന്നു കേരളം. എന്നാല്‍ ഇപ്പോള്‍ കേരളം ഈ രംഗത്ത് ഒന്നാമതെത്തിയിട്ടുണ്ട്. പ്രതികൂല സാഹചര്യത്തിലും കേരളത്തിലെ നാളികേര കര്‍ഷകരുടെ കഠിനാധ്വാനമാണ് ഇതിന് കാരണമായത്.
കേരളത്തില്‍ 2016-17 വര്‍ഷം 7.72 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നാളികേര കൃഷി നടത്തുന്നതായാണ് കണക്ക്. കര്‍ണാടകയില്‍ 5.26 ലക്ഷം ഹെക്ടറും തമിഴ്നാട്ടില്‍ 4.59 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് നാളികേരക്കൃഷി ചെയ്യുന്നത്. കേരളത്തില്‍ 2016-17 വര്‍ഷം 746.43 കോടി രൂപയുടെ ഉല്‍പ്പാദനം നടന്നപ്പോള്‍ കര്‍ണാടകയില്‍ 512.88 കോടി രൂപയുടെയും തമിഴ്നാട്ടില്‍ 617.11 കോടി രൂപയുടെയും കൊപ്രയാണ് ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്. 2014-15 ല്‍ 6.49 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്ത് 480.66 കോടി രൂപയുടെ ഉല്‍പ്പാദനം നടത്തിയ സ്ഥലത്താണ് ഇക്കുറി കേരളം 7.72 ലക്ഷം ഹെക്ടര്‍ കൃഷിയിലൂടെ 746.43 കോടി രൂപയുടെ ഉല്‍പ്പാദനം കൈവരിച്ചത്. രണ്ട് വര്‍ഷം മുമ്പ് 25 രൂപക്ക് വിറ്റ തേങ്ങക്ക് കര്‍ഷകര്‍ക്ക് ഇപ്പോള്‍ 46 രൂപ ലഭിക്കുന്നത് ആശ്വാസകരമാണ്. ഒര് ഓറഞ്ചിന് 10 രൂപ വിലയുള്ളപ്പോള്‍ തേങ്ങക്ക് രണ്ട് രൂപ വില ലഭിച്ച സമയമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അതിന് മാറ്റം വന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇളനീര് വ്യാപകമായി മാര്‍ക്കറ്റിലിറക്കി കര്‍ഷകര്‍ ലാഭം കൊയ്യുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ ഇളനീര് വില്‍പ്പന നടത്തുന്നത് വളരെ കുറച്ചുമാത്രമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മാര്‍ക്കറ്റില്‍ കൊപ്ര എത്തുന്നത് കുറഞ്ഞതും ഇവിടെ വില കയറാന്‍ കാരണമായിട്ടുണ്ട്. നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കൂടിയതും കയറ്റുമതി വര്‍ധിച്ചതും വിലകയറാന്‍ കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: