കേരളത്തിലെ വനവാസി കോളനികളില്‍ സോമാലിയയിലേതിനേക്കാള്‍ ദുരിതത്തില്‍ ജീവിക്കുന്നവരുണ്ടെന്ന സത്യം പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനു നേരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് അതിരില്ല. കേരളം ഭീകരരുടെ ഇഷ്ടനാടായി മാറിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ബിജെപി നേതാക്കള്‍ പറഞ്ഞപ്പോള്‍ അവര്‍ക്കുണ്ടായ അവഹേളനത്തിനും അളവില്ലായിരുന്നു. കേരളത്തെ അപമാനിച്ചു എന്നതായിരുന്നു പ്രധാന ആക്ഷേപം. കേരളത്തെ ഇതിലും രൂക്ഷമായി ഒരാള്‍ വിമര്‍ശിച്ചു.
‘കേരളത്തില്‍ കണ്ടതിനേക്കാള്‍ വിഡ്ഢിത്തം ലോകത്തില്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ. സവര്‍ണ്ണര്‍ നടക്കുന്ന തെരുവുകളില്‍ പാവപ്പെട്ട പറയന് നടന്നുകൂടാ. പക്ഷേ സങ്കീര്‍ണ്ണമായ ഒരു ഇംഗ്ലീഷ് പേര് അല്ലങ്കില്‍ ഒരു മുഹമ്മദീയ പേര് സ്വീകരിച്ചാല്‍ മതി എല്ലാം ഭദ്രമാകും. അവരെല്ലാം ഭ്രാന്തന്മാരാണ്. അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങളും. നീചവും പൈശാചികവുമായ ആചാരങ്ങള്‍ വെച്ചു പുലര്‍ത്താന്‍ ഇക്കൂട്ടര്‍ക്ക് ലജ്ജയില്ല. അവര്‍ പെരുമാറ്റം നന്നാക്കുകയും അറിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നതുവരെ അവരോട് ഭാരതത്തിലെ മറ്റ് വംശക്കാരെല്ലാം അറപ്പോടും വെറുപ്പോടും കൂടി പെരുമാറണം.’ കേരളത്തിനെതിരെ ഉണ്ടായ വിമര്‍ശന ശരത്തെ സംസ്ഥാനത്തോടുള്ള ആക്ഷേപമായി ആരും കണ്ടില്ല. പകരം വിമര്‍ശനം ഉള്‍ക്കൊണ്ട് ഭ്രാന്താലയത്തെ തീര്‍ത്ഥാലയം ആക്കാനുള്ള പരിശ്രമത്തിന് ആക്കം കൂട്ടുകയായിരുന്നു.
കേരളം ഭ്രാന്താലയം എന്ന വിമര്‍ശനം ഉയര്‍ന്നിട്ട് ഒന്നേകാല്‍ നൂറ്റാണ്ടു തികയുന്നു. അതെ, സ്വാമി വിവേകാനന്ദന് മലയാളമണ്ണില്‍ കാലുകുത്തിയിട്ട് ഇന്ന് 125 വര്‍ഷം പൂര്‍ത്തിയാകുന്നു.
ഗുരു ശ്രീരാമകൃഷ്ണപരമഹംസരുടെ മഹാസമാധിക്കുശേഷം ബംഗാളില്‍നിന്നും ആരംഭിച്ച പരിവ്രാജകവൃത്തിക്കിടയില്‍ 1892 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 22 വരെ 26 ദിവസമായിരുന്നു സ്വാമി വിവേകാനന്ദന് മലയാള മണ്ണില്‍ ഉണ്ടായിരുന്നത്. തുടക്കത്തില്‍ കേരളം സന്ദര്‍ശിക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ല. ചതുര്‍ധാമങ്ങളില്‍പ്പെട്ട രാമേശ്വരം സന്ദര്‍ശിച്ച് തന്റെ പരിവ്രാജനം പൂര്‍ണ്ണമാക്കണമെന്നായിരുന്നു ഉദ്ദേശ്യം. ബാംഗ്ലൂരില്‍ 1892 നവംബര്‍ 3 ന് ഡോ. പല്പുവുമായുണ്ടായ സമാഗമമാണ് സ്വാമികളെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. തിരുവിതാംകൂറില്‍ അന്ന് നിലനിന്നിരുന്ന പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി ജീവിതം നയിച്ച ഡോ. പല്പു കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് അത്യന്തം ഹൃദയവേദനയോടെ വിവേകാനന്ദനെ ധരിപ്പിച്ചു.
ഷൊര്‍ണ്ണൂരിലേക്കുള്ള യാത്രക്കിടയില്‍ 1892 നവംബര്‍ 27ന് പാലക്കാട് റെയില്‍വേ സ്റ്റേഷനിലെത്തി. പാലക്കാട് നിന്നും ഷൊര്‍ണൂരിലെത്തിയ സ്വാമികള്‍ റെയില്വേസ്റ്റേഷന് പരിസരത്ത് ഒരു അരയാല്വൃക്ഷത്തിനരികെ ഇരുന്നു. ഷൊര്‍ണ്ണൂരില്‍ സ്വാമിജി ചില വിദ്യാര്‍ഥികളുമായി പരിചയത്തിലായി. അവരൊന്നിച്ച് വഞ്ചിയില്‍ ഭാരതപ്പുഴ കടന്നതിനുശേഷം ഒരു കാളവണ്ടിയില്‍ അദ്ദേഹം തൃശ്ശൂരിലേക്ക് പുറപ്പെട്ടു.
തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിനു മുന്നില്‍ക്കൂടിയാണ് തൃശ്ശൂര്‍ പട്ടണത്തിലേക്ക് ആ കാളവണ്ടി പ്രവേശിച്ചത്. ‘കുളിച്ചു വിശ്രമിക്കാന്‍ സൗകര്യം സമീപത്തെങ്ങാനുമുണ്ടോ’ എന്ന് റോഡിനടുത്തുള്ള ഒരു കെട്ടിടത്തിന്റെ പടിപ്പുരയില്‍ നില്‍ക്കുകയായിരുന്ന ഒരു മാന്യവ്യക്തിയോട് സ്വാമിജി ചോദിച്ചു. കൊച്ചി വിദ്യാഭ്യാസ വകുപ്പില്‍ ഉദേ്യാഗസ്ഥനായിരുന്ന ഡി. എ. സുബ്രഹ്മണ്യ അയ്യരായിരുന്നു ആ മാന്യന്. കുളികഴിഞ്ഞ് സ്വാമികള്‍ അവിടെ സ്വല്പനേരം വിശ്രമിച്ചു. കലശലായ തൊണ്ടവേദന കാരണം സ്വാമികള്‍ തൃശ്ശൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി.
തന്റെ അതിഥി കൊച്ചി ദിവാനുള്ള ഒരു കത്തുമായാണ് വന്നിട്ടുള്ളതെന്ന് സുബ്രഹ്മണ്യ അയ്യര്‍ക്ക് മനസ്സിലായി. അടുത്തദിവസം രാവിലെ സുബ്രഹ്മണ്യ അയ്യര്‍ സര്‍ക്കാരിന്റെ അതിഥി മന്ദിരത്തില്‍ പോയി അന്വേഷിച്ചു. സ്വാമികളെ രാജകീയാതിഥിയായി സ്വീകരിക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ വിട്ടുപോകുന്നതില്‍ സുബ്രഹ്മണ്യഅയ്യര്‍ക്ക് അതിയായ ദുഃഖം തോന്നി. എന്നാല്‍ സര്‍ക്കാരിന്റെ സല്‍ക്കാരം സ്വീകരിക്കാന്‍ സ്വാമി തയ്യാറായില്ല. തനിക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്ന് പറഞ്ഞ് സുബ്രഹ്മണ്യ അയ്യരെ സംതൃപ്തനാക്കി.
തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രാ വഞ്ചിയിലായിരുന്നു. കൊക്കാലയിലെ വള്ളക്കടവില്‍ നിന്നും വഞ്ചികയറി കൊടുങ്ങല്ലൂര്‍വഴി എറണാകുളത്തേക്ക്. യാത്രാമദ്ധ്യേ കൊടുങ്ങല്ലൂരില്‍ സ്വാമി മൂന്ന് ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടി. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാനുമായും ‘ഭട്ടന്‍തമ്പുരാന്‍’ എന്ന പേരില്‍ പ്രസിദ്ധനായിരുന്ന ഗോദവര്‍മ്മ തമ്പുരാനുമായും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും അവരുടെ വാദമുഖങ്ങളെ തകര്‍ക്കുകയും ചെയ്തു.
കൊടുങ്ങല്ലൂരില്‍ തമ്പുരാട്ടിമാര്‍ പ്രായഭേദമന്യേ സംസ്കൃതത്തില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ശുദ്ധ, സ്പഷ്ട സംസ്കൃതം സംസാരിക്കുന്നതുകേട്ട് സ്വാമി അദ്ഭുതപ്പെട്ടു. കേരളത്തിലെ വിദുഷികളായ വനിതകളുടെ സംസ്കൃത പാണ്ഡിത്യത്തെക്കുറിച്ചും സ്വാമി പിന്നീട് വളരെ പുകഴ്ത്തി സംസാരിച്ചിട്ടുമുണ്ട്്്.
കൊടുങ്ങല്ലൂരില്‍ നിന്ന് വഞ്ചിയില്‍ പുറപ്പെട്ട് 1892 ഡിസംബര്‍ 3 ന് രാവിലെ എറണാകുളം ജെട്ടിയില്‍ സ്വാമി എത്തി. വിശാഖപട്ടണം കോളേജിലെ പ്രിന്‍സിപ്പലായിരുന്ന ഡബ്ല്യു. സി. രാമയ്യ അക്കാലത്ത് കൊച്ചി ദിവാന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാമയ്യയുടെ സഹായത്തോടുകൂടി സ്വാമിജി കൊച്ചിയില്‍ അമരാവതിയിലുള്ള തിരുമല ദേവസ്വംവക സ്ഥലത്ത് അല്പദിവസം താമസിച്ചു. അവിടെയുള്ള സംസ്കൃത വിദ്യാശാലയും സംസ്കൃതപണ്ഡിതന്മാരെയും കണ്ട് സ്വാമി വളരെ സന്തോഷിക്കുകയും അവരുമായി വളരെയേറെ നേരം സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.
രാമയ്യയുടെ വീടിന്റെ അടുത്ത് ഒരു ദിവ്യനായ സ്വാമി (ചട്ടമ്പിസ്വാമികള്‍) താമസിക്കുന്ന വിവരം അവര്‍ വിവേകാനന്ദ സ്വാമികളെ അറിയിച്ചു. സ്വാമിജി ഉടനടി ആ വീട്ടിലേക്ക് പുറപ്പെട്ടു. വിവേകാനന്ദസ്വാമികള്‍ പടി കടന്നെത്തിയപ്പോഴേക്കും ചട്ടമ്പിസ്വാമികള്‍ ഓടിച്ചെന്ന് കെട്ടിപിടിച്ച് താന്‍ താമസിച്ചിരുന്ന ബംഗ്ലാവിന്റെ തെക്കുപുറത്ത് ഒരു തണല്‍മരത്തിന്റെ ചുവട്ടില്‍ വെള്ളമണലില്‍ പോയിരുന്ന് സത്സംഗസംവാദത്തില്‍ ഏര്‍പ്പെട്ടു. വിവേകാനന്ദസ്വാമികളുടെ അഭിലാഷപ്രകാരം ചട്ടമ്പിസ്വാമികള്‍ ചിന്മുദ്രയുടെ തത്ത്വം വിശദമാക്കാന്‍ ശ്രമിച്ചു. ‘ഇത് എനിക്കും അറിയാം. ആദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഇത് ഉപകരിക്കും എന്നാണ് അറിയേണ്ടത്.’ സ്വാമിജി ചോദിച്ചു.
കൈവിരലുകള്‍ ഒരു പ്രത്യേക രീതിയില്‍ മടക്കി യോജിപ്പിക്കുമ്പോള്‍ സിരാപടലങ്ങളിലെ പ്രാണപ്രവാഹം മസ്തിഷ്കത്തിലെ ഒരു പ്രത്യേക ഭാഗത്ത് പ്രതിസ്പന്ദങ്ങള്‍ ഉണ്ടാക്കുമെന്നും അതിന്റെ ഫലമായി രക്തചംക്രമണം വേഗത്തിലായി മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിക്കുമെന്നും ചട്ടമ്പിസ്വാമികള്‍ ബൃഹദാരണ്യകോപനിഷത്തിലെ പ്രസക്തഭാഗം ഉദ്ധരിച്ച് പ്രമാണസഹിതം സ്വാമിജിക്ക് വിവരിച്ചുകൊടുത്തു. ഇരുവരും സംസ്കൃത ഭാഷയിലാണ് ആശയവിനിമയം നടത്തിയത്. വിവേകാനന്ദന് സ്വന്തം ഡയറിയില്‍ ചട്ടമ്പിസ്വാമികളുടെ പേരും വിലാസവും എഴുതിയെടുത്തു. ‘മലബാറില്‍ (കേരളത്തില്‍) ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു.’ എന്ന് എഴുതുകയും ചെയ്തു. ചട്ടമ്പിസ്വാമിക്ക് വിവേകാനന്ദനെ അങ്ങേയറ്റം ബഹുമാനമായിരുന്നു. ‘അദ്ദേഹം ഒരു ഗരുഡനാണെങ്കില്‍ ഞാനൊരു കൊതുകാണ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം’ എന്ന് ചട്ടമ്പിസ്വാമികള്‍ പറയാറുണ്ടായിരുന്നു.
വിവേകാനന്ദസ്വാമി എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വഞ്ചിയിലാണ് യാത്ര തിരിച്ചത്. ഏഴ് ദിവസമെടുത്ത് ഡിസംബര്‍ 13 നാണ് തിരുവനന്തപുരത്തെത്തിയത്. അശ്വതി തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജാവിന്റെ ട്യൂട്ടറായിരുന്ന പ്രൊഫ. സുന്ദരരാമയ്യര്‍ക്ക് ഒരു കത്ത് ഏല്പിച്ചാണ് രാമയ്യ സ്വാമിയെ യാത്രയാക്കിയത്. ഫ്രൊഫ. സുന്ദരരാമയ്യരുടെ വീട്ടിലായിരുന്നു സ്വാമികള്‍ താമസിച്ചിരുന്നത്.
പിന്നീട് മഹാരാജാസ് കോളേജിലെ രസതന്ത്രം പ്രൊഫസറായ രംഗാചാര്യയെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍പോയെങ്കിലും അദ്ദേഹത്തെ കാണാത്തതിനാല്‍ അവിടെനിന്ന് തിരുവനന്തപുരം ക്ലബ്ബിലേക്ക് പോയി. അവിടെവച്ച് രംഗാചാര്യയെ കൂടാതെ പ്രൊഫ. സുന്ദരംപിള്ളയേയും കണ്ടു. കവടിയാര്‍ കൊട്ടാരത്തില്‍ മഹാരാജാവ്് ശ്രീമൂലം തിരുനാളിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ നല്ല പ്രതികരണമായിരുന്നില്ല. ആദ്യദിവസം അശ്വതിതിരുനാള്‍ ഇളയരാജാവിനെകണ്ട് മടങ്ങേണ്ടിവന്നു. രണ്ടുദിവസം കഴിഞ്ഞതിനുശേഷം മഹാരാജാവിനെ കണ്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ സമാഗമം സമാപിച്ചു. നേരിയ ഇച്ഛാംഭംഗത്തോടെയാണ് സ്വാമിജി കൊട്ടാരത്തില്‍ നിന്നും തിരിച്ചുപോയത്.
തിരുവിതാംകൂറിലെ സ്വഭാഷാ (വെര്‍ണാകുലര്‍) വിദ്യാഭ്യാസത്തിന്റെ ഡയറക്ടറായിരുന്ന രാജശ്രീ എസ്. രാമറാവു, തിരുവിതാംകൂര്‍ ഹജ്ജൂര്‍കച്ചേരിയില്‍ പേഷ്ക്കാരായിരുന്ന പിറവി പെരുമാള്‍പിള്ള തുടങ്ങിയവരുമായും സ്വാമിജി വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. സ്വാമിജിയുടെ വിജ്ഞാന ഭണ്ഡാഗാരത്തെ അളക്കാന്‍ കഴിയാത്തതാണെന്നറിഞ്ഞ് അദ്ഭുതാദരവുകളോടെയാണ് അവര്‍ പിരിഞ്ഞുപോയത്. മനോന്മണിയം സുന്ദരംപിള്ളയുടെ അതിഥിയായി മൂന്നുദിവസം കഴിഞ്ഞിരുന്നു. അവിടെ ഉപയോഗിച്ചിരുന്ന കട്ടില് പിന്നീട് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആസ്ഥാനമായ സംസ്കൃതിഭവനിലേക്ക് മാറ്റി.
അക്കാലത്ത് തിരുവിതാംകൂര്‍ ദിവാനായിരുന്ന ശങ്കരസുബ്ബയ്യര്‍ സ്വാമികളുമായി ഒരു കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തുനിന്ന് ഡിസംബര്‍ 22 ന് റോഡ് മാര്‍ഗ്ഗം കന്യാകുമാരിക്ക് പോയി
സ്വാമി വിവേകാന്ദന് കേരളം സന്ദര്‍ശിച്ചതിന്റെ 125 വാര്‍ഷികാഘോഷം വിവേകാന്ദ സ്പര്‍ശം എന്ന പേരില്‍ ആചരിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വിവേകാനന്ദന് കന്യാകുമാരിയില്‍ സ്മാരകം ഉയര്‍ത്താന്‍ സംഭാവന നല്‍കാതിരുന്ന ഏക സംസ്ഥാനമായിരുന്നു കേരളം. അതിനുള്ള പ്രായശ്ചിത്തമായി ഇതിനെ കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: