സര്‍ക്കാരിലേക്ക് അയക്കേണ്ടതായ രേഖകള്‍ അറ്റസ്റ്റ് ചെയ്യിക്കുക എന്ന ഒരു ജോലിയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഒരു കടമ്പ തന്നെയാണിത്. ഇതിനുവേണ്ടി പല ഓഫീസുകളും കയറിയിറങ്ങാറുണ്ട്. സര്‍ക്കാരിന്റെ ഒരു പ്രത്യേക റാങ്കിലുള്ള ഉദ്യോഗസ്ഥന് അസ്സല് രേഖ പരിശോധിച്ച് പകര്‍പ്പ് സാക്ഷ്യപ്പെടുത്തല്‍ ഒരു കലാപരിപാടിയാണ്. ചില ഓഫീസുകളില്‍ കയറിച്ചെല്ലുമ്പോള്‍ ഈ ഉദ്യോഗസ്ഥരുടെ അടുത്ത് ഭിക്ഷ യാചിക്കാന്‍ ചെല്ലുന്നപോലെ ഒരുതരം പുച്ഛവും അവഗണനയും കാണണം. അത് ഒപ്പിട്ട് കൊടുക്കുന്നത് അവരുടെ ജോലിയും നമ്മുടെ അവകാശവുമാണ്.
ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സ്വയമായോ, ആ വ്യക്തിയെ അറിയുന്ന വേറൊരാളോ ആധാര്‍ കാര്‍ഡ് നമ്പര്‍ കാണിച്ച് ഒപ്പിടുക. ശരിയല്ലെങ്കില്‍ ക്രിമിനല്‍ നടപടിയെടുക്കാം. അല്ലെങ്കില്‍ സര്‍ക്കാര്‍ നോട്ടറിപോലെ ഒപ്പിടാന്‍ ചിലരെ ഉത്തരവാദിത്വപ്പെടുത്തുക. ഇതിന് പ്രയാസമുണ്ടെങ്കില്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുക്കണം. അസ്സല് രേഖകളുമായി എത്തുന്ന അപേക്ഷകന് പരിശോധിച്ച് ഒപ്പിട്ട് നല്‍കണമെന്ന്. എന്തിന് ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു വിവേചനം.
ഒ.പി.നമ്പീശന്,
മഞ്ചേരി
ഹര്‍ത്താലിന് ദയാവധമാവാം
രാഷ്ട്രീയ കക്ഷികള്‍, ഓരോരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അതില്‍ പ്രതിഷേധിക്കാനായി സംസ്ഥാനത്ത് നിങ്ങള്‍ ഒരുപാട് ഹര്‍ത്താലുകള്‍ ഇതിനകം നടത്തിയല്ലോ. ഈ വര്‍ഷം തന്നെ നൂറോളം ഹര്‍ത്താലുകളാണ് നടത്തിയത്. എന്തുനേടി? ആയിരങ്ങള്‍ക്ക് യാത്രാക്ലേശവും, പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടവും, ടൂറിസം വ്യവസായത്തിന് ആഘാതവും സൃഷ്ടിച്ചതല്ലാതെ മറ്റൊന്നും നേടിയിട്ടില്ലെന്ന് ഇവിടത്തെ രാഷ്ട്രീയ തിമിരം ബാധിക്കാത്ത എല്ലാവര്‍ക്കുമറിയാം.
അതുകൊണ്ട് നിങ്ങളോട് സ്നേഹത്തോടെ ഒന്നുപറഞ്ഞോട്ടെ.
വികാസപരിണാമങ്ങളുടെ കാര്യത്തില്‍ മനുഷ്യരെപ്പോലെ തന്നെയാണ് സര്‍വചരാചരങ്ങളും. ബാല്യവും കൗമാരവും യൗവ്വനവും വാര്‍ദ്ധക്യവും എല്ലാത്തിനുമുണ്ട്. ആയുസ്സിന്റെ കണക്കിലേ വ്യത്യാസമുള്ളൂ. സമരമുറകള്‍ക്കും ഈ തത്വം ബാധകമാണ്.
ഒരു പ്രതിഷേധ പ്രകടനമെന്ന നിലയില്‍ ഹര്‍ത്താലിന്റെ യൗവ്വനദശ കഴിഞ്ഞു. തീക്ഷ്ണതയും തീവ്രതയും നഷ്ടമായി. ഇപ്പോള്‍ വാര്‍ദ്ധക്യകാല അവശത അനുഭവിക്കുകയാണ് ഈ സമരമുറ. കൂടുതല്‍ ഫലപ്രദമായ സമരമുറകള്‍ ആവിഷ്കരിച്ച് ഹര്‍ത്താലിനെ ദയാവധത്തിന് വിധേയമാക്കുന്നതായിരിക്കും ഇനി നല്ലത്.
കണ്ണോളി സുനില്‍,
തേലപ്പിള്ളി, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: