ആലപ്പുഴ: സിപിഎമ്മില്‍ നേതാക്കള്‍ സ്വയം മഹത്വവത്ക്കരിക്കാന്‍ മത്സരിക്കുന്നു, വ്യക്തിപൂജകള്‍ സിപിഎമ്മിലെ പുതിയ ആഭ്യന്തര പ്രശ്നമായി വളരുന്നു. നേരത്തെ വി.എസ്. അച്യുതാനന്ദനെ ഇതിന്റെ പേരില്‍ കൊത്തിപ്പറിച്ച ഔദ്യോഗികപക്ഷ നേതാക്കളാണ് ഇപ്പോള്‍ സ്വയം മഹത്വവത്ക്കരിക്കാന്‍ മത്സരിക്കുന്നത്.
പി. ജയരാജന്, തോമസ് ഐസക്ക് ഒടുവില്‍ ജി. സുധാകരന് പട്ടിക നീളുകയാണ്. അഭിനയിച്ചും, ആല്‍ബങ്ങള്‍ തയ്യാറാക്കിയും അഭിമുഖങ്ങള്‍ നല്‍കിയും ഇവര്‍ പാര്‍ട്ടിയേക്കാള്‍ മുകളിലാണെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്.
‘കുട്ടനാടേ…കാവ്യനര്‍ത്തകീ…’ എന്ന താന്‍ എഴുതിയ കവിതയുടെ ദൃശ്യാവിഷ്കാരത്തില് നായകനായി അഭിനയിച്ച് ജി. സുധാകരന് പ്രചരിപ്പിക്കുന്നതിനെതിരെ പാര്‍ട്ടി അണികള്‍ വിമര്‍ശനം ഉയര്‍ത്തി തുടങ്ങി, വര്‍ഷങ്ങളായി സുധാകരനൊപ്പം പ്രവര്‍ത്തിക്കുന്ന ഗണ്‍മാനടക്കമുള്ള സഹപ്രവര്‍ത്തകരും ഒക്കെയാണ് ദൃശ്യാവിഷ്കാരത്തിന്റെ പിന്നില്‍.
ചലച്ചിത്ര സംവിധായകന് ഗഫൂര്‍ ഇല്ല്യാസ് സംവിധാനം ചെയ്ത മന്ത്രിയുടെ കവിതയുടെ ദൃശ്യാവിഷ്കാരം ഫേസ്ബുക്ക് മുഖേന റിലീസ് ചെയ്തു. പാര്‍ട്ടി നേതാക്കള്‍ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ പോലും വിമര്‍ശിക്കുന്ന സുധാകരന്റെ ഇരട്ടമുഖമാണ് വ്യക്തിപൂജയ്ക്ക് നിന്നു കൊടുക്കുന്നതിലൂടെ വ്യക്തമാകുന്നതെന്നാണ് പ്രധാന വിമര്‍ശനം. പി. ജയരാജനെ പുകഴ്ത്തുന്ന സംഗീത ആല്‍ബവും ഡോക്യുമെന്ററിയും ജില്ലാ കമ്മിറ്റി തയ്യാറാക്കിയ കുറിപ്പുമെല്ലാം നേരത്തെ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ വിഭാഗീയത ഭയന്ന് കടുത്ത നടപടി ജയരാജനെതിരെ സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല.
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ പോലും ജയരാജനെതിരായ നീക്കത്തിന് പിന്തുണ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചില്ല. ഇതേ അവസ്ഥ തന്നെയാണ് ആലപ്പുഴ അടക്കമുള്ള ജില്ലകളിലും പാര്‍ട്ടി സംസ്ഥാന നേതൃത്വം അഭിമുഖീകരിക്കുന്നത്. ഇവിടങ്ങളില്‍ ചില നേതാക്കള്‍ പാര്‍ട്ടിയെ കാലങ്ങളായി കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ്. അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് തോമസ് ഐസക് വിവാദത്തിലായത്. കേരളത്തെ കമ്മ്യൂണിസ്റ്റുകളുടെ സ്വപ്നഭൂമിയായി ചിത്രീകരിക്കുന്നതായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിലെ ലേഖനം. കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ഭാവി തോമസ് ഐസക്കിലാണെന്ന തരത്തിലാണ് ലേഖനം വന്നത്. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചോ വി.എസ്. അച്യുതാനന്ദനെക്കുറിച്ചോ കേരളത്തിലെ മറ്റ് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ ലേഖനത്തില്‍ പരാമര്‍ശമില്ലായിരുന്നു.
ആലപ്പുഴയില്‍ ദിവസങ്ങളോളം താമസിച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാര്‍ ലേഖനം തയ്യാറാക്കിയത്. ഇത് വ്യക്തിപൂജ തന്നെയാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പിണറായി വിജയനെ മഹത്വവത്ക്കരിച്ചും ഡോക്യുമെന്ററികള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം സ്വയം മഹത്വവത്ക്കരണത്തിനെതിരെ പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലും ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ല, കാരണം പ്രതിനിധികളെ നയിക്കുന്നത് പാര്‍ട്ടി വിധേയത്വമല്ല, മറിച്ച് ഭയമാണെന്ന് പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: