തിരുവനന്തപുരം: കാട്ടാക്കട കേന്ദ്രീകരിച്ച് അക്രമങ്ങള്‍ അഴിച്ചുവിട്ട എസ്ഡിപിഐയുടെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. വര്‍ഗ്ഗീയ ലഹള ഉണ്ടാക്കുന്നതിനാണ് എസ്ഡിപിഐ അക്രമം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്ന് പിടിയിലായ പ്രതി പോലീസിനോട് പറഞ്ഞു. എസ്ഡിപിഐ മുന്‍ കൊല്ലകോണം വാര്‍ഡ് പ്രസിഡന്റും മണ്ഡലം കമ്മിറ്റി ഭാരവാഹിയുമായ വിളപ്പില്‍ശാല കുണ്ടാമൂഴി ഫസീലാ മന്‍സിലില്‍ കുണ്ടാമൂഴി നവാസ് എന്ന നവാസുദീന്‍ (40) ആണ് പിടിയിലായത്.
മുഖ്യപ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിളപ്പില്‍ശാലയില്‍ നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരം കണ്ടെടുത്തു. എസ്ഡിപിഐ പ്രാദേശിക നേതാവ് വിളപ്പില്‍ശാല പടവന്‍കോട് ഷംനാദി(38)ന്റെ വീട്ടില്‍ നടന്ന തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് മറ്റ് പല എസ്ഡിപിഐക്കാരുടെയും വീടുകളില്‍ ആയുധശേഖരമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
കൊല്ലം ചവറയില്‍ സിപിഎമ്മുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നവംബര്‍ 17ന് കാട്ടാക്കടയില്‍ പ്രകടനം നടത്തിയിരുന്നു. ഇതിന് ശേഷം നവാസും ഇതിനു മുമ്പ് പിടിയിലായ അര്‍ഷാദും പിടിയില്‍ ആകാനുള്ള രണ്ടു പ്രതികളും ചേര്‍ന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും യൂത്ത് കമ്മിഷന് അംഗവുമായ ഐ. സാജുവിന്റെ കാട്ടാക്കട കിള്ളിയിലെ വീട് എറിഞ്ഞു തകര്‍ത്തു. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ ഉഴമലക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് റഹീമിന്റെ വീടും കാറും എറിഞ്ഞ് തകര്‍ത്ത ശേഷം വീടിന്റെ വാതിലിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് വാതില്‍ കത്തിച്ചു.
അടുത്ത ദിവസം ഒരു സംഘം ആളുകള്‍ കോട്ടപ്പുറത്ത് മനോജ്, ഹരി എന്നീ രണ്ടു സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം നവംബര്‍ 19ന് രാവിലെ രണ്ട് ബൈക്കുകളിലായി മാരകായുധങ്ങളുമായി എത്തിയ നാലംഗ സംഘം കാട്ടാക്കട ട്രക്കര്‍ സ്റ്റാന്റിനു സമീപം സിപിഎം തൂങ്ങാംപാറ ബ്രാഞ്ച് മെമ്പറും പത്രം എജന്റുമായ ശശികുമാറിനെ പിന്തുടര്ന്ന് അടിച്ചു വീഴ്ത്തിയ ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചു. സിപിഎം പ്രവര്‍ത്തകനെ എസ്ഡിപിഐ ക്കാര് ഓടിച്ചിട്ട് തല്ലുന്നത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.
അക്രമത്തിന് ഒപ്പമുണ്ടായിരുന്ന അര്‍ഷാദ്, അല്അമീന് എന്നിവരെ പോലീസ് നേരത്തേ പിടികൂടിയിരുന്നു. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ നവാസിനെ ഷാഡോ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷങ്ങള്‍ ഉണ്ടാക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എസ്ഡിപിഐ മുന്‍കൂട്ടി തീരുമാനിച്ച് അക്രമം നടപ്പിലാക്കിയതാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി അനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: