ഉഡുപ്പി: ഹൈന്ദവ മുന്നേറ്റത്തിന്റെ ഊര്‍ജം സമാഹരിച്ച, ഉഡുപ്പിയെ കാവിയണിച്ച മഹാശോഭായാത്രയോടെ വിശ്വഹിന്ദു പരിഷത് ഹിന്ദു ധര്‍മ്മ സംസദ് സമാപിച്ചു. ‘ജയ് ശ്രീരാം’ വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സന്യാസ ശ്രേഷ്ഠരുടെ സാന്നിധ്യവും ഹിന്ദു സംഘടനാ നേതാക്കളുടെ പങ്കാളിത്തവും മൂന്നു ദിവസത്തെ ധര്‍മ്മ സംസദിനെ ധന്യമാക്കി. ആയിരക്കണക്കിനുപേര്‍ ശോഭായാത്രയില്‍ അണിചേര്‍ന്നു.
ആധ്യാത്മിക ക്ഷേമത്തിനൊപ്പം ഭൗതിക ക്ഷേമവും രാജ്യത്തുണ്ടാകണമെന്നും എല്ലാ ഉച്ചനീചത്വങ്ങളും ഇല്ലാതാക്കണമെന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് വിഎച്ച്പി ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. എല്ലാം ദിവ്യമാണെന്നത് ഭാരതീയ ആദര്‍ശമാണ്. അപ്പോള്‍ പിന്നെ അസ്പര്ശ്യതയ്ക്ക് എന്ത് സ്ഥാനമാണുള്ളത്. ഏവരും സഹോദരങ്ങളായി ജീവിക്കുന്നതാണ് ഭാരതദര്‍ശനം. മതനിക്ഷിപ്ത താത്പര്യക്കാര്‍ മതനിരപേക്ഷത പറയുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്.
തൊട്ടുകൂടായ്മ വേദ ധര്‍മ്മത്തിന്റെ ഭാഗമല്ല. ഇന്ന് അത് വളരെയധികം മാറി. അത് പൂര്‍ണ്ണമായും ഇല്ലാതാകണം. ജാതിയുടെ പേരില്‍ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ തടസ്സം നേരിടുന്നുവെങ്കില്‍ നാം അത് പരിഹരിക്കണം. സമൂഹത്തിലെ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കി രാമരാജ്യം സൃഷ്ടിച്ച് രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കുമെന്നും തൊഗാഡിയ വ്യക്തമാക്കി. സാമാജിക് സമരസതയെന്ന വിഷയത്തില്‍ മഹാരാഷ്ട്രയിലെ സ്വാമി സുന്ദര്‍ ജി സംസാരിച്ചു.
ഗോമാംസം കഴിക്കുന്ന വിദേശ രാജ്യങ്ങളില്‍ ഗോക്കള്‍ പുജിക്കപ്പെടുന്നില്ല. പൗരാണിക കാലം മുതല്‍ തന്നെ ഗോപൂജ നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഭാരതം. മറ്റു ജീവജാലങ്ങളോടുള്ള മനുഷ്യന്റെ സമീപനം എങ്ങനെയായിരിക്കണമെന്നാണ് ഗോ രക്ഷയിലുടെ ആചാര്യന്മാര് നമ്മെ പഠിപ്പിക്കുന്നതെന്ന് പ്രതിനിധി സഭയില്‍ സംസാരിച്ച സന്യാസിമാര്‍ അഭിപ്രായപ്പെട്ടു.
ജനസംഖ്യാ നിയന്ത്രണത്തിന് ശക്തമായ നയം ആവശ്യമാണെന്ന് യുപി മാധവാചാര്യാശ്രമത്തിലെ സ്വാമി നരേന്ദ്രനാഥ് പറഞ്ഞു.
ഇരുപത് കുട്ടികള്‍ വരെ മുസ്ലിം-ക്രിസ്ത്യന്‍ മതങ്ങളില്‍ ആകാമെങ്കില്‍ എന്തുകൊണ്ട് ഹൈന്ദവ സമാജത്തിലും ആയിക്കൂടാ, സ്വാമി ചോദിച്ചു. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വ തീര്‍ത്ഥ, സ്വാമി വിവിക്താനന്ദസരസ്വതി, കൊണ്ടേയുര് സ്വാമി, സ്വാമി ചിദാനന്ദപുരി, സ്വാമി സ്വരൂപാനന്ദപുരി, നിത്യാനന്ദ സരസ്വതി, ധര്‍മ്മസ്ഥല രക്ഷാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡേ, സ്വാമി അയ്യപ്പദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: