തൃശൂര്‍: ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിക്ക് സമാപിക്കും. ഹര്‍ത്താല്‍ പൊതുവേ സമാധാനപരമാണ്. കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടക്കുന്നു.
കയ്പമംഗലം സ്വദേശി സതീശന്(51) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കയ്പമംഗലത്ത് സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ച് വിട്ടത്. സംഘര്‍ഷത്തില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ തൃശ്ശൂരിലെ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സതീശന് ഞായറാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
തൃശൂര്‍ ഗുരുവായൂരില്‍ ബിജെപി പ്രവര്‍ത്തകനായ ആനന്ദനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി അധിക നാള് കഴിയുന്നതിനു മുന്‍പാണ് അടുത്ത അക്രമം. ഭരണകൂട പിന്തുണയോടെ സംസ്ഥാനത്ത് സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയം അതിരു കടക്കുന്നതിന്റെ ഉദാഹരണമാണിതെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ആനന്ദന് വധക്കേസില്‍ കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പ്രതികളാണ്. കേരളവര്‍മ്മ കോളേജിലെ എസ്എഫ്ഐ നേതാവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ശ്രീദത്ത് ആണ് ഈ കേസില്‍ അറസ്റ്റിലായത് .
കലാലയങ്ങളിലടക്കം കൊലയാളികളെ വളര്‍ത്തുന്ന സിപിഎം ഭീകരതക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും കൊലപാതകം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: