അനന്തു തലവൂര്‍
പത്തനാപുരം: ക്രിസ്തുമസിനെ വരവേല്‍ക്കാനായി വിപണിയിലേക്ക് നക്ഷത്രവിളക്കുകള്‍ എത്തി തുടങ്ങി. വര്‍ണവിസ്മയം തീര്‍ക്കുന്ന നക്ഷത്രങ്ങളും വിവിധവര്‍ണങ്ങളിലുള്ള അലങ്കാരങ്ങളും വഴിവിളക്കുകളും നാടെങ്ങും നിറയുകയാണ്.
ക്രിസ്തുമസ് വിഭവങ്ങള്‍ വാങ്ങാനായുള്ള ആളുകളെയും പ്രതീക്ഷിച്ചിരിക്കുകയാണ് മലയോരമേഖലയിലെ വ്യാപാരികള്‍. സിനിമാ പേരിലുള്ള നക്ഷത്രങ്ങളാണ് ഇത്തവണയും വിപണിയിലെ താരം. സൂപ്പര്‍ഹിറ്റായ ജിമിക്കി കമ്മലിന്റെയും ബാഹുബലിയുടെയും കട്ടപ്പയുടേയും പേരില്‍ നക്ഷത്രങ്ങള്‍ വിപണി കീഴടക്കികഴിഞ്ഞു. 350 രൂപ മുതലാണ് ഇവയുടെ വില. ലേസര്‍ലൈറ്റുകള്‍ ഘടിപ്പിച്ച നക്ഷത്രങ്ങള്‍ക്കും പ്ലാസ്റ്റിക്കിലും ഫൈബറിലുമുണ്ടാക്കുന്ന നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. 400 രൂപയാണു ലേസര്‍ലൈറ്റ് ഘടിപ്പിച്ച നക്ഷത്രങ്ങളുടെ വില. ചൈനീസ് ഉല്പന്നങ്ങള് ഇതുവരെ എത്തിയിട്ടില്ല. കടലാസ് കൊണ്ടുള്ള നക്ഷത്രങ്ങള്‍ 25 രൂപ മുതല്‍ 300 രൂപവരെയുള്ളവയാണ്. നൂറുരൂപ മുതല്‍ നാനൂറു രൂപ വരെ വിലയുള്ള ചൈനീസ് എല്‍ഇഡി നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. ഇതിന് പുറമെ ക്രിസ്തുമസ് ട്രീകള്‍ക്കും ആവശ്യക്കാരേറെ. മേശപ്പുറത്തുവയ്ക്കാവുന്ന തരത്തിലുള്ള ക്രിസ്തുമസ് ട്രീകളും പുല്‍ക്കൂട് അലങ്കരിക്കാനുള്ള ക്രിസ്തുമസ് സെറ്റുകളും സുലഭമാണ്. ഒരടിമുതല്‍ 14 അടി വരെയുള്ള ക്രിസ്തുമസ് ട്രീകള്‍ കടകളില്‍ ലഭിക്കും. 200 രൂപയിലാണു വില ആരംഭിക്കുന്നത്. ക്രിസ്തുമസ് സെറ്റുകള്‍ക്ക് 12000 രൂപ മുതലാണ് വില. ആശംസാകാര്‍ഡ് വിപണി ഡിസംബറിലെ സജീവമാകൂ. കഴിഞ്ഞവര്‍ഷം നോട്ടുക്ഷാമം വലച്ച വിപണി ഇത്തവണ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ക്രിസ്തുമസ് ആഘോഷിക്കാനുള്ള ഉല്പന്നങ്ങളുമായി താല്‍ക്കാലിക കടകളും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: