തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള താളിയോല ഗന്ഥങ്ങളും രാജക്കന്മാരുടെ ഉത്തരവുകളും 1888 ലെ മലയാള പാഠപുസ്തകവുമെല്ലാം കോര്‍ത്തിണക്കിയ പുരാരേഖ പ്രദര്‍ശനം കാണാന്‍ ചരിത്രാന്വേഷികളുടെ തിരക്ക്. ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ശ്രീപദ്മനമാഭസ്വാമി ക്ഷേത്രത്തിലെ മതിലകം രേഖകള്‍ മുതല്‍ റവന്യൂവകുപ്പിന്റെ കയ്യില്പോലുമില്ലാത്ത ഭൂമി സെറ്റില്‍മെന്റ് വരെ വടക്കേകോട്ടയിലുള്ള സംസ്ഥാന ആര്‍ക്കൈവ്സ് ഓഫീസിലെ പ്രദര്‍ശനത്തില്‍ ഉണ്ട്. ലോകപൈതൃക വാരാഘോഷത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
14-ാം നൂറ്റാണ്ടുമുതലുള്ള മതിലകം രേഖകളാണ് പ്രദര്‍ശനത്തിന്റെ മുഖ്യആകര്‍ഷണം. താളിയോലകള്‍ ചുരുട്ടി വലിയ കെട്ടുകളാക്കി വച്ചിരിക്കുന്ന 3000ല്‍ അധികം ‘ചുരുണ’കളില്‍ 2800 ഉം മതിലകം രേഖകളാണ്. 1750 ല്‍ (കൊല്ലവര്‍ഷം 925) തിരുവിതാംകൂര്‍ രാജകുടുംബം ശ്രീപദ്മനമാഭന് സ്വത്തുക്കള്‍ സമര്‍പ്പിച്ച് നല്കിയ ‘തൃപ്പടിദാനം’ താളിയോല അതേ പ്രൗഢിയില്‍ സൂക്ഷിച്ചിരിക്കുന്നു. താളിയോലയില്‍ എഴുതിയ രാമായണം കിളിപ്പാട്ട്, ആയുര്‍വേദ ചികിത്സാഗ്രന്ഥങ്ങള്‍, പണ്ടുകാലത്ത് എഴുതാനുപയോഗിച്ചിരുന്ന നാരായം എന്നിവയും ശ്രദ്ധേയമാണ്.
രാജാക്കന്മാര് നടത്തിയ ആക്രമണങ്ങള്‍, ദത്ത് എടുക്കല്‍ രേഖകള്‍, കൃഷി സംബന്ധിച്ച കണക്കുകള്‍, ആഭ്യന്തര വിഷയങ്ങള്‍ തുടങ്ങി അന്നത്തെ സാമൂഹ്യപശ്ചാത്തലം ഒക്കെ മനസിലാക്കാം. 1862 മുതല്‍ 1902 വരെ ഉണ്ടാക്കിയ 137 പേജുകളുള്ള ‘പെരിയാര്‍ കരാര്‍’ പ്രദര്‍ശനത്തിലുണ്ട്. ഭൂമി സംബന്ധമായ റവന്യൂവകുപ്പിന്റെ അത്താണിയായ സെറ്റില്‍മെന്റ് രേഖ ഇവിടെ മാത്രമാണുള്ളത്. 1881 ല്‍ ഗാര്‍ത്തുവേറ്റ് സായിപ്പ് തയ്യാറാക്കിയ ആറാം ഫോമിലെ മലയാളം പാഠപുസ്തകം അന്നത്തെ അധ്യാപന-പഠനശൈലി വ്യക്തമാക്കുന്നു. മലയാളനാടകം ‘മണ്ണാങ്കട്ട’, അഭിജ്ഞാന ശാകുന്തളം, 1888ല്‍ തയ്യാറാക്കിയ മലയാളം വ്യാകരണം, സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയെക്കുറിച്ച് അച്ചടിച്ച കവിതകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. 1937 ല്‍ എന്‍. വെങ്കിട്ടരാമന് തയ്യാറാക്കിയ ‘ഭൂഗോള ശാസ്ത്രം’ പുസ്തകത്തില്‍ ഇന്ത്യന്‍ മാഹസമുദ്രത്തെ ‘ഹിന്ദു മഹാസമുദ്ര’മെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇവിടെ എത്തിയാല്‍ മനസിലാകും.
ഇന്ന് ഇംഗ്ലീഷ് ഭാഷയില്‍ മലയാളത്തിലെ സന്ദേശങ്ങള്‍ അയയ്ക്കുന്നപോലെ, തമിഴ് അക്ഷരങ്ങള്‍ കൊണ്ടാണ് മലയാള ആശയം താളിയോലകളില്‍ എഴുതിയിരിക്കുന്നത്. വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പഴയകാല ലിപികളില്‍ എഴുതിയിട്ടുള്ളവയില്‍ സംസ്കൃതവും ഉണ്ട്. അവ വായിച്ച് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒപ്പം ഉണ്ടാകും. പ്രദര്‍ശനം ഡിസംബര്‍ ഒന്നിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: