പേട്ട: ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സംയുക്താഭിമുഖ്യത്തില്‍ ചെന്നിലോട് പഴിഞ്ഞാറ്റിക്കര കുളം ശുചീകരണത്തിന് തുടക്കം കുറിച്ചു. പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കംചെയ്തു തുടങ്ങി. ഒരു മാസംകൊണ്ട് കുളം പൂര്‍ണമായും വൃത്തിയാക്കുമെന്ന് ശുചീകരണത്തിന് നേതൃത്വം വഹിക്കുന്നവര്‍ പറഞ്ഞു.
കുളത്തിലെ ജൈവമാലിന്യങ്ങള്‍ കരയിലെത്തിച്ച് വാഹനത്തില്‍ കയറ്റി തെങ്ങിന്തോപ്പുകളില് നിക്ഷേപിച്ചു. നൂറോളം പേര് ശുചീകരണത്തില്‍ ഏര്‍പ്പെട്ടു. തുണികള്‍ അലക്കാനും കുളിക്കാനും പ്രദേശവാസികളുടെ ആശ്രയമായിരുന്നു പഴിഞ്ഞാറ്റിക്കര കുളം. എന്നാല്‍ പുല്ലുകളും പായലും നിറഞ്ഞതോടെ ഉപയോഗശൂന്യമാവുകയായിരുന്നു. നിരവധിതവണ കുളം വൃത്തിയാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ നഗരസഭ ഭരണകാലത്ത് മൂന്നുതവണയായി 25 ലക്ഷംരൂപ വീതം ചെലവഴിച്ച് കുളം ശുചിയാക്കിയെങ്കിലും കരാര്പണികളിലെ അപാകത കാരണം കുളം വൃത്തിയായില്ല.
കുളത്തിനു ചുറ്റും നിര്‍മിച്ച നടപ്പാത ഇളകിത്തകര്‍ന്ന നിലയിലാണ്. നടപ്പാതയുടെ വശത്തായിട്ടുളള സുരക്ഷാകമ്പികള് ഏതുനിമിഷവും കുളത്തിലേക്ക് മറിയുന്ന സ്ഥിതിയിലും. കുളം വറ്റിച്ചപ്പോള്‍ ചെളി നീക്കം ചെയ്തിരുന്നില്ല. ഫണ്ട് ചെലവിടാനായി രാത്രിയിലാണ് പ്രദേശവാസികള്‍ അറിയാതെ പദ്ധതി മേയര്‍ ഉദ്ഘാടനംചെയ്ത ഫലകം സ്ഥാപിച്ചത്.
ഇതിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നെങ്കിലും പഴിഞ്ഞാറ്റിക്കര കുളം ശുദ്ധജല സ്രോതസ്സാക്കി മാറ്റുമെന്ന വാഗ്ദാനം നല്‍കിയെങ്കിലും ഫലപ്രദമായ യാതൊരു നവീകരണ പ്രവര്‍ത്തനങ്ങളും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: