പേരൂര്‍ക്കട: പാരിപ്പള്ളിയില്‍ വില്ലേജ് ഓഫീസര്‍ക്കെതിരെയുണ്ടായ പോലീസ് നടപടിക്കെതിരെ കുടപ്പനക്കുന്ന് കളക്ടറേറ്റിലെ ജീവനക്കാര്‍ എഡിഎമ്മിന്റെ ഓഫീസ് ക്യാബിനുള്ളിലെത്തി പ്രതിഷേധിച്ചു. ജീവനക്കാര്‍ പ്രതിഷേധിച്ചില്ലെന്ന് എംഡിഎം. ചിറയിന്‍കീഴില്‍ ജോലിചെയ്തിരുന്ന വില്ലേജ് ഓഫീസര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.
വസ്തുസംബന്ധമായ കാര്യങ്ങളില്‍ വില്ലേജ് ഓഫീസര്‍ തെറ്റായ നടപടിയെടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വില്ലേജ് ഓഫീസര്‍ക്കെതിരെയുള്ള നടപടി തങ്ങള്‍ക്കെതിരെയും ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ വാദം. സമാനസ്വഭാവമുള്ള ജോലി ചെയ്യുന്ന തങ്ങള്‍ക്കുനേരെയും നടപടി ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ വില്ലേജ് ഓഫീസര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നതിന് കളക്ടറെ കാണാനിരുന്നതായിരുന്നു ജീവനക്കാര്‍. കളക്ടര്‍ എത്താത്തതിനെത്തുടര്‍ന്ന് എന്‍ജിഒ അസോസിയേഷനില്‍ ഉള്‍പ്പെട്ട ഇവര്‍ എഡിഎമ്മിന്റെ ക്യാബിനില്‍ എത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു.
വില്ലേജ് ഓഫീസര്‍ക്കെതിരെയുണ്ടായ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍കൈയെടുക്കാമെന്ന എഡിഎമ്മിന്റെ ഉറപ്പിലാണ് ജീവനക്കാര്‍ ധര്‍ണ നടത്തി പിരിഞ്ഞതെന്ന് എഡിഎം പറഞ്ഞു. എഡിഎമ്മിന്റെ മുറിയില്‍ ജീവനക്കാര്‍ അദ്ദേഹത്തെ ഉപരോധിക്കുന്നുവെന്നറിഞ്ഞ് പോലീസ് സംഘം കളക്ടറേറ്റിലെത്തിയെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: