കാട്ടാക്കട: കാപ്പിക്കാട് റേഷന്‍കട തുറക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. വെള്ളിയാഴ്ചയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി കടയ്ക്കു മുമ്പില്‍ കുത്തിയിരുന്നത്. മാസാവസാനമായതോടെ നിരവധി പേരാണ് സാധനങ്ങള്‍ വാങ്ങാനായി ഇവിടെ എത്തിയത്. കാത്തുനിന്നിട്ടും കട തുറക്കാതായത്തോടെ ഇവര്‍ സപ്ലൈഓഫീസില്‍ പരാതി അറിയിച്ചു. റേഷന്‍ ലൈസന്‍സിയുടെ ഭര്‍ത്താവായ ജോണ്സണ് ഇതിനു സമീപത്ത് പലവ്യഞ്ജനകട നടത്തുകയാണ്. കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട റേഷന്‍സാധനങ്ങള്‍ ഇയാള്‍ സ്വന്തംകടയിലൂടെ മറിച്ചുവില്‍ക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. റേഷന്‍കടയുടെ സമീപത്തുള്ള കടയിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്നതിന് പകല്‍സമയം മിക്കപ്പോഴും റേഷന്‍കട തുറക്കാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജോണ്‍സന്റെ പേരിലായിരുന്നു ആദ്യം ഇവിടെ റേഷന്‍കട പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയെത്തുന്ന അരിയും മറ്റു ഭക്ഷ്യധാന്യങ്ങളും കൂടുതല്‍ വിലയ്ക്ക് സ്വന്തം കടയിലൂടെ വില്‍ക്കുന്നതിന് റേഷന്‍കട ഭാര്യയുടെ പേരിലേക്ക് മാറ്റുകയായിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു. കളക്ടര്‍, ജില്ല സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ നല്കിയ നിരവധി പരാതികള്‍ക്കൊടുവില്‍ സപ്ലൈ ഓഫീസ് അധികൃതര്‍ പരിശോധനയ്ക്കെത്തി. റേഷന്‍ കടയ്ക്ക് അനുവദിച്ച അരി ഉള്‍പ്പടെയുള്ള ഭക്ഷ്യസാധനങ്ങള്‍ സ്വകാര്യകടയില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് കട മാറ്റണമെന്ന നിര്‍ദേശം അധികൃതര്‍ ഉടമയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ സ്വാധീനം ഉപയോഗിച്ച് നടപടികളില്‍ നിന്നൊഴിവാകുകയും പൊതുജനത്തിന് ഇപ്പോഴും സാധനങ്ങള്‍ നല്‍കാതെ കബളിപ്പിക്കുകയും ചെയ്യുന്നു എന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: