കണ്ണൂര്‍: മലബാറിലെ അനുഷ്ഠാനകലയായ തെയ്യങ്ങളെ സിപിഎം സമ്മേളന പ്രചാരണ ബോര്‍ഡുകളില്‍ വികലമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ആചാരാനുഷ്ടാന വൈഭവത്തിന്റെ ഭൂമികയായ കാവുകളില്‍ കെട്ടിയാടാറുള്ള തെയ്യങ്ങളില്‍ മുച്ചിലോട്ട് ഭഗവതിക്ക് അതീവ പ്രാധാന്യമുണ്ടെന്നിരിക്കെ മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ ഉടലില്‍ സമ്മേളന പ്രചരണം പ്രദര്‍ശിപ്പിച്ചതാണ് വിശ്വാസികളെയാകമാനം വ്രണപ്പെടുത്തിയിരിക്കുന്നത്.
തെയ്യങ്ങളെ പാര്‍ട്ടി പ്രചരണത്തിനായി ഉപയോഗിക്കുന്ന സിപിഎമ്മിനെതിരെ പാര്‍ട്ടികകത്തും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തെയ്യങ്ങളെ വികലമാക്കുന്ന ഇത്തരം പ്ലോട്ടുകള്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്നാണ് തെയ്യം കലാകാരന്മാരുടെ ആവശ്യം. ഇത്തരം തെയ്യ പ്ലോട്ടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കാവ് തെയ്യങ്ങളെ വികലമാക്കുന്നതിനെതിരെ ബന്ധപെട്ട സമൂഹ കൂട്ടായ്മ കോടതിയെ സമീപിച്ചിരുന്നു. കേരളത്തിന്റെ ആരാധ്യ കര്‍മ്മത്തിന്റെ ഭാഗമായ തെയ്യദേവതകളെ വികലമാക്കിയ പ്ലോട്ട് അങ്ങേയറ്റം അപലനീയമെന്ന് കരിവെള്ളൂര്‍ വല്യച്ഛന് പ്രമോദ് കോമരം പറഞ്ഞു.. തലശ്ശേരിയില്‍ സിപിഎമ്മിന്റെ ഏരിയാ സമ്മേളനത്തിന്റെ പ്രചരണ പ്ലോട്ടില്‍ മുച്ചിലോട്ട് ഭഗവതി തെയ്യത്തെ ഉപയോഗിച്ചതിനെതിരെ പരക്കെ പ്രതിഷേധമുയര്ന്നിരിക്കുന്ന സാഹചര്യത്തിലാണ് പ്രമോദ് കോമരത്തിന്റെ അഭിപ്രായം.
തെയ്യാനുഷ്ഠാനത്തെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം നാളെ ചേരുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുമെന്ന് വാണിയ സമുദായ സമിതി സംസ്ഥാന പ്രസിഡണ്ട് സത്യന് പൂച്ചക്കാട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: