ന്യൂദല്‍ഹി: അഖില കേസ് വിശദമായി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. ഭര്‍ത്താവ് ഷെഫിന് ജഹാന്റെയും അഖിലയുടെ പിതാവ് അശോകന്റെയും എന്‍.ഐ.എയുടെയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കോടതി കേസ് നാളെ പരിഗണിക്കാന്‍ തീരുമാനിച്ചത്.
ഷെഫിന് ജഹാനു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന് കപില്‍ സിബല്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നത്തിന് വര്‍ഗീയ നിറം നല്‍കരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിര് എവിടെയാണെന്ന് മറുചോദ്യം ഉന്നയിച്ചാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡന് സിബലിന്റെ വാദങ്ങളോട് പ്രതികരിച്ചത്.
കിഡ്നാപ്പ് ചെയ്യുന്ന വ്യക്തിയോട് വിധേയത്വം തോന്നുന്ന സ്റ്റോക്ഹോം സിന്‍ഡ്രോം പരാമര്‍ശിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡന് അഖില കേസില്‍ ഇതിന് ബന്ധമുണ്ടെന്ന് പറയുന്നില്ലെങ്കിലും ഇത്തരത്തിലുള്ള അവസ്ഥാ വിശേഷം ഉള്ളതായി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നാളേയ്ക്ക് മാറ്റി. ഇതില്‍ കപില്‍ സിബല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നാളെ വാദം തുടര്‍ന്നാലും എതിര്‍ഭാഗം അഭിഭാഷകര്‍ സമാനവാദങ്ങള്‍ ആവര്‍ത്തിക്കുമെന്നും അങ്ങനെ കേസ് നീണ്ടുപോകുമെന്നും കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.
അടച്ചിട്ട മുറിയില്‍ വാദം നടത്തണമെന്ന് അഖിലയുടെ പിതാവ് അശോകന്റെ അഭിഭാഷകന് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അഖിലയുടെ നിലപാട് എല്ലാവര്ക്കും അറിയുന്നതാണ്. ഷെഫിന് ജഹാന് തീവ്രവാദബന്ധമുണ്ട്. ഐ.എസ് റിക്രൂട്ടര്‍ മന്‍സിയോട് ഷഫിന്‍ ജഹാന് സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും അശോകന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
അഖിലയുടെ മതം മാറ്റത്തിന് സഹായിച്ച സത്യസരണിയുമായി ബന്ധപ്പെട്ട 11 കേസുകള്‍ ഉണ്ടെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു. കൂടാതെ ഏഴ് പരാതികള്‍ അന്വേഷിച്ച് വരികയാണെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി.
അതേസമയം എന്‍.ഐ.എ നടത്തിയ അന്വേഷണം കോടതിയലക്ഷ്യമാണെന്ന് ഷഫിന്‍ ജഹാന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ നിലപാട് കേള്‍ക്കാതെ ആധികാരികതയില്ലാത്ത റിപ്പോര്‍ട്ടുകളിലുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നതെന്നും കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.
റിട്ടയേര്‍ഡ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതിവിധി ഉണ്ടായിരുന്നിട്ടും എന്‍.ഐ.എ അന്വേഷണത്തില്‍ അനാവശ്യ ധൃതി കാണിച്ചെന്ന് കപില്‍ സിബല്‍ വാദിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നത്തിന് വര്‍ഗീയ നിറം നല്‍കരുതെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: