അറിയാനുള്ള അഭിജാത കൗതുകത്തോടെ ഏതമ്മയും ചോദിച്ചുപോവുന്ന ഒരു ചോദ്യമുണ്ട്: കണ്ണനെപ്പോലുള്ള ഒരു ഉണ്ണിയെ പാലൂട്ടി, താരാട്ടി വളര്‍ത്താനുള്ള ഭാഗ്യം കൈവരാന്‍ യശോദ എന്ത് പുണ്യമാണ് ചെയ്തത്? ‘ഈ ചോദ്യം ആദ്യം ആരാണ് ഉന്നയിച്ചത് എന്നറിയാമോ?’ മുത്തശ്ശന് ആരാഞ്ഞു.
‘ആരാണ്?’ മുത്തശ്ശി താല്പര്യത്തോടെ തിരക്കി.
‘പരീക്ഷിത്ത് മഹാരാജാവ്. ശുകമഹര്ഷിയോട് ആ അഭിമന്യു പുത്രന് ചോദിച്ചു: മഹാത്മന്! ഭഗവാന് ശ്രീകൃഷ്ണന്റെ ലീലകള്‍ ഏവരും പാടിനടക്കുന്നു; അവ കേള്‍ക്കുന്നവരുടെ പാപങ്ങള്‍ നിശ്ശേഷം ഹനിക്കപ്പെടുന്നു. ചേതോഹരങ്ങളായ ആ ബാലലീലകള്‍ നേരിട്ടു കാണാനും അനുഭവിക്കാനും യശോദയും നന്ദഗോപരും എന്തു പുണ്യമാണ് ചെയ്തത്? സ്വന്തം അച്ഛനമ്മമാരായ വസുദേവര്‍ക്കും ദേവകിയ്ക്കും ആ ഭാഗ്യം കൈവന്നില്ലല്ലോ. എന്താണിതിനു കാരണം?
നന്ദഃ കിമകരോദ് ബ്രഹ്മന്‍, ശ്രേയ ഏവം മഹോദയം
യശോദാ ച മഹാഭാഗാ പപൗ യസ്യാഃ സ്തനം ഹരിഃ
പിതരൗ നാന്വവിന്ദേതാം കൃഷ്ണോദാരാര്ഭ കേഹിതം
‘ബ്രഹ്മനായ ശുകമഹര്‍ഷി എന്താണ് പറഞ്ഞത്?’
‘മഹാരാജന്! ദ്രോണന് എന്നൊരു വസു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പത്നിയാണ് ധര. അവരിരുവരും ബ്രഹ്മദേവനോട് അപേക്ഷിച്ചു: ശ്രീഹരിയായ ഭഗവാനില്‍ അത്യുല്‍കൃഷ്ടമായ ഭക്തിയുളവാകാന് അവിടുന്ന് അനുഗ്രഹിക്കണം. നാന്മുഖന് അവരോട് പറഞ്ഞു: ഭഗവാന്റെ അവതാരലീലകളില്‍ പങ്കെടുക്കാനായി ഭൂമിയില്‍ ജനിക്കുക. നിങ്ങളുടെ ആഗ്രഹം സഫലമാവും. അതിന്‍പ്രകാരം ദ്രോണനും ധരയും ഗോകുലത്തില്‍ നന്ദഗോപരും യശോദയുമായി അവതരിച്ചു; ഭഗവാന്റെ ബാലലീലകളില്‍ മുഴുകി ജന്മസായുജ്യം നേടി.
‘ഭൂമിദേവിയാണ് യശോദയായി അവതാരംകൊണ്ടത് എന്നു കേട്ടിട്ടുണ്ടല്ലോ’-
‘ഉവ്വ്. നാരദീയ പുരാണത്തില്‍ അങ്ങനെ പരാമര്‍ശമുണ്ട്. കൃഷ്ണാവതാരകാലം ആരൊക്കെ ആരൊക്കെയായി അവതാരമേല്ക്കണമെന്ന ചര്‍ച്ച നടക്കുകയാണ്. സത്യഭാമയായി അവതാരം കൊള്ളാനാണത്രേ ഭൂമിദേവിയോട് വിധാതാവ് കല്പിച്ചത്. ദേവിയപ്പോള്‍ പറഞ്ഞു: പരംപിതാവേ, നരകാസുരനെ വധിക്കാന്‍ ഭഗവാന്റെ വലംകയ്യായി നില്ക്കുക, സ്യമന്തകം തിരക്കി ജംബുലോകത്തെത്തുക-അങ്ങനെയങ്ങനെ വലിയ ഉത്തരവാദിത്തങ്ങളല്ലേ ഭാമയ്ക്ക് ഏല്‍ക്കാനുള്ളത്? അതിനുള്ള തന്റേടവും തലയെടുപ്പുമൊന്നും എനിക്ക് വെളിവാക്കാന്‍ കഴിയുമെന്നുതോന്നുന്നില്ല. അപ്പോള്‍പ്പിന്നെ ആരാവണം എന്നു നാന്മുഖന് തിരക്കിയപ്പോള്‍ ദേവര്‍ഷി നാരദരാണ് ദേവിയുടെ രക്ഷയ്ക്കെത്തിയത്? നാരദര് പറഞ്ഞു: ധരണീദേവിയുടെ കണ്ണ് അമ്പാടിക്കണ്ണന്റെ ധാത്രിയായ യശോദയിലാണ്. ഈ പ്രപഞ്ചത്തില്‍ എണ്ണമറ്റ കണ്ണന്മാരെ പോറ്റിവളര്‍ത്തുന്ന ധരിത്രിക്ക് യശോദയുടെ വേഷം അനുയോജ്യമാണെന്നു തോന്നുന്നു…
എന്താ, അങ്ങനെയാണോ എന്നു നാന്മുഖന് തിരക്കി ദേവി സമ്മതമെന്നു തലകുലുക്കിയത്രെ.
യശോദയായി ജന്മമേറ്റ ധരിത്രീ ദേവി തന്റെ ഈടുവയ്പിലെ വാത്സല്യമത്രയും ആ വളര്‍ത്തുമകനില്‍ കോരിച്ചൊരിഞ്ഞൂ. വിശ്വപ്രകൃതി കൂമ്പാരം കൂട്ടിയ മാതൃവാത്സല്യത്തിന്റെ തല്‍സ്വരൂപമായി ദേവി ഉരുത്തിരിഞ്ഞു. ഒരിക്കല്‍, ബലരാമനും മറ്റു ഗോപകുമാരന്മാരും കളിച്ചുകൊണ്ടിരിക്കേ, കൃഷ്ണന് മണ്ണുതിന്നുവെന്ന് അവര്‍ ചെന്നു യശോദയെ അറിയിച്ചു.
ഏകദാ ക്രീഡമാനാസ്തേ രാമാദ്യാ ഗോപദാരാകാഃ
കൃഷ്ണോ മൃദം ഭക്ഷിതവാനിതിമാത്രേ ന്യവേദയന്‍
യശോദ ദേഷ്യം പൂണ്ട് കൃഷ്ണനെ ശാസിച്ചു: ഉവ്വോ? നീ മണ്ണു തിന്നോ? രാമനും കൂട്ടുകാരും പറയുന്നല്ലോ…
‘എനിക്ക് തോന്നിയിട്ടുണ്ട്.’ മുത്തശ്ശന് വികാരാവേശത്തോടെമൊഴിഞ്ഞു: മണ്ണു തിന്നുവെന്ന കുറ്റത്തിന് യശോദ കൃഷ്ണനെ ശാസിക്കുന്ന ആ കഥാഭാഗമുണ്ടല്ലോ. മാതൃപുത്ര ബന്ധത്തിന്റെ അഭിജാത സ്പൃഹണീയത ഇത്രയും ഹൃദ്യമായി സ്ഫുരിക്കുന്ന ഒരു കാവ്യഭാവന മറ്റെങ്ങും കണ്ടെത്താനായിട്ടില്ല.
‘ശരിയാണ്’ മുത്തശ്ശി സമ്മതിച്ചു: ‘ഗാഥാകാരന്‍ അത് ഉചിതശോഭയോടെ ചിത്രീകരിച്ചിട്ടുണ്ട്. കിളിപ്പാട്ടിലെ പാര്‍ത്ഥസാരഥി വര്ണനപോലെ ചേതോഹരമാണ് ആ വാങ്മാധുരി.’
ഒന്നു ചൊല്ലിത്തരൂ എന്നു മുത്തശ്ശന് പറഞ്ഞപ്പോള്‍ മുത്തശ്ശി ചൊല്ലിത്തുടങ്ങി.
ചങ്ങാതിമാരായ ബാലകന്മാരുമ-
മ്മങ്ങാതെ നിന്നുള്ള രാമനുമായ്
പൂഴിച്ചോറാടിക്കളിച്ചുനിന്നീടിനാന്
ആഴിപ്പെണ്ണാളുമക്കാര്വര്ണന് താന്‍
മണ്ണുതിന്നീടിനാന് കണ്ണനെന്നിങ്ങനെ
തിണ്ണംപോയ്ച്ചെന്നിട്ടദ്ദാരകന്മാര്
മാതാവോടായിട്ടു ചൊല്ലി നിന്നീടിനാര്‍
മാതാവു താനതു കേട്ട നേരം
ഓടിച്ചെന്നങ്ങവന്‍ ചാരത്തു ചെഞ്ചെമ്മേ
പേടിപ്പിച്ചീടുവാനായിച്ചൊന്നാള്‍
മണ്ണുതിന്നീടുന്നതെന്തിനു ചൊല്ലുണ്ണീ
വെണ്ണയും പാലും ഞാന്‍ തരാഞ്ഞിട്ടോ?
ചോറില്ലായാഞ്ഞോ മറ്റെന്തില്ലയാഞ്ഞുനീ
ചൊല്‍വശനല്ലെന്നു വന്നുകൂടി
ശീലക്കേടിങ്ങനെ ചാലേ നീ കാട്ടുമ്പോള്‍
കോലുകൊണ്ടേയിനി ചോദിക്കുന്നു…
അമ്മേ, ഞാന്‍ മണ്ണുതിന്നിട്ടില്ല. ഇവരെല്ലാം കളവു പറയുകയാണ്. ഇവര്‍ പറയുന്നത് സത്യമെന്നു തോന്നുന്നുവെങ്കില്‍, ഇതാ, എന്റെ വായിലേക്കു നോക്കിക്കോളൂ-എന്നു യശോദ പറഞ്ഞു.
മണ്ണിനെ കാണ്മാനാ മാതാവൂ താനപ്പോള്‍
കണ്ണന്തന് വായിലേ നോക്കുന്നേരം
മണ്ണെല്ലാമങ്ങവന് വായിലേ കാണായി
മണ്ണിനെയല്ലവള്‍ വിണ്ണും കണ്ടാള്
വിണ്ണിനെ കാണ്കയാല് വിസ്മയം പൂണ്ടവള്‍
പിന്നെയും ചെഞ്ചെമ്മേ നോക്കുന്നേരം
മറ്റുള്ള ലോകങ്ങളൊക്കവേക്കാണായി
തെറ്റെന്നപ്പൈതല് തന് വായില്‍ത്തന്നെ
അന്തകന്തന്നുടെ മന്ദിരം കാണായി-
തന്തകന് തന്നെയുമവ്വണ്ണമേ
കണ്ണുമടച്ചു വിറച്ചുനിന്നീടിനാന്
കണ്ണാ കാണ്വേണ്ടായെന്നോതിയോതി
വാമുറുക്കേണമെന്‍ പൈതലേ നീയിപ്പോള്‍
ചാകുന്നതുണ്ടു ഞാനല്ലായായ്കില്
എന്നതു കേട്ടൊരു നന്ദകുമാരകന്‍
മന്ദിച്ചു നില്‍ക്കാതെ വാമുറുക്കി
അമ്മിഞ്ഞയ്ക്കായിട്ടണഞ്ഞു ചെന്നീടിനാന്‍
അമ്മതന്‍ ചാരത്തു കൊഞ്ചിക്കൊഞ്ചി
വന്നണഞ്ഞീടുന്ന ബാലനെക്കണ്ടപ്പോള്‍
നന്ദവിലാസിനി മന്ദിയാതെ
മെല്ലെന്നെടുത്തു പുണര്‍ന്നു നിന്നീടിനാള്‍
പല്ലവം വെല്ലുമപ്പൂവലംഗം
‘നോക്കൂ. പൂവലംഗം എന്ന കവിയുടെ പ്രയോഗം എത്ര ചേതോഹരമാണല്ലേ?’ മുത്തശ്ശന് ആരാഞ്ഞു.
‘ശരിയാണ്’- മുത്തശ്ശി മൊഴിഞ്ഞു: ‘കൃഷ്ണന്റെ ശരീരത്തിന്റെ മാര്‍ദ്ദവവും മനോഹാരിതയും മറ്റു വിശേഷഗുണങ്ങളും നമ്മുടെ മനസ്സില്‍ മിന്നിമറയുന്നു, അല്ലേ? മറ്റേതു വാക്കു പ്രയോഗിച്ചാലും അര്‍ത്ഥത്തിനു ഇത്രയും പുഷ്ടിവരുമോ? ഇല്ല തന്നെ.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: