അന്തര്‍ദേശീയ നീതിന്യായ കോടതിലെ (ഐസിജെ) തെരഞ്ഞെടുപ്പില്‍ ഭാരതീയന് ദല്‍വീര്‍ ഭണ്ഡാരിയുടെ വിജയം ഭരതത്തിന്റെ വിജയ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍കൂടിച്ചാര്‍ത്തി.
ഹേഗിലെ അന്തര്‍ദേശീയ നീതിന്യായ കോടതിയിലെ അഞ്ചു സീറ്റിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ഭണ്ഡാരിക്കു പുറമെ റോണി എബ്രഹാം (ഫ്രാന്‍സ്), ആന്റോണിയോ ആഗസ്റ്റോ കന്‍കാഡോ ട്രിനിടാടെ (ബ്രസീല്‍), ക്രിസ്റ്റോഫെര്‍ ഗ്രീന്‍വുഡ് (ബ്രിട്ടണ്), അബ്ദുള്‍ അഹമ്മദ് യൂസുഫ് (സൊമാലിയ) എന്നിവരാണ് നിലവില്‍ ഉണ്ടായിരുന്ന ജഡ്ജുമാര്‍.
ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ലബനന് പ്രതിനിധി നവാഫ് സലാം കൂടി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പഴയ അഞ്ചു ജഡ്ജിമാരില്‍ ഒരാളെങ്കിലും പുറത്താകുന്ന സ്ഥിതിവന്നത്. തെരഞ്ഞെടുപ്പില്‍ ഭരതത്തിന് ഒപ്പത്തിനൊപ്പം നിന്ന ബ്രിട്ടനു പിന്തുണ കുറഞ്ഞതിനാല്‍ അവസാനം അവര്‍ക്ക് പിന്മാറേണ്ടി വന്നു. അങ്ങനെ ഭണ്ഡാരി ജയിച്ചു.
ഭണ്ഡാരി 2012ല്‍ ആണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യാന്തര നീതിന്യായ പീഠമെന്ന നിലയില്‍ 1945ല്‍ നിലവില്‍ വന്ന ഐസിജെ, ലോകരാജ്യങ്ങള്‍ തമ്മിലും രാജ്യാന്തര സംഘടനകള്‍ തമ്മിലുമുള്ള നീതിന്യായ പ്രശ്ന പരിഹാരത്തിനും ഒത്തുതീര്‍പ്പുകള്‍ക്കും വേണ്ടി നിലകൊള്ളുന്നു. സുപ്രധാന നിയമനിര്‍മ്മാണങ്ങളില്‍ പങ്കുവഹിച്ച ഐസിജെയിലെ തെരഞ്ഞെടുപ്പുകള്‍ പലപ്പോഴും വികസിത രാജ്യങ്ങളുടെ സ്വാധീനതയിലാണെന്നുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചാണ്, ഏത് ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഈ വിജയം.
ഈ നേട്ടത്തിന് ശ്രമിച്ച രാഷ്ട്രീയ-നയതന്ത്ര തലത്തിലെ ഓരോ ഇന്ത്യക്കാരന്റെയും വിജയമെന്നതിലും, ഇന്ത്യന്‍സംസ്കാരത്തിന് അന്തര്‍ദേശീയ തലത്തില്‍ ലഭിക്കുന്ന അംഗീകാരമെന്നതിലുമുപരി ആഗോള രാഷ്ട്രീയത്തിലെ പൊതുമാറ്റത്തിന്റെ തെളിവായും ഇതിനെ കാണണം. പല ലോകരാഷ്ട്രങ്ങളും സ്വതന്ത്ര ഇന്ത്യയോട് പല ദശകങ്ങളായി പുലര്‍ത്തുന്ന തണുപ്പന്‍ മനോഭാവത്തിന്, ഏതാനും വര്‍ഷങ്ങളായിവന്ന മാറ്റത്തിന്റെ തുടര്‍ച്ചയുമാണ് ഈ ഫലം.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ജൂണ്‍ 2017ല്‍, നടന്ന മറ്റൊരു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വനിത നീരു ഛദ്ദ, ഇന്റര്‍നാഷണല്‍ ട്രിബ്യൂണല്‍ ഫോര്‍ ദ ലോ ഓഫ് ദ സീ (ഐടിഎല്‍ഒഎസ്) എന്ന അന്തര്‍ദേശീയ ന്യായസഭയില്‍ അംഗമായതും, ഇപ്പോള്‍ ഭണ്ഡാരിയുടെ വിജയവും അന്തര്‍ദേശീയ വേദികളില്‍ ഇന്ത്യക്ക് പ്രധാന്യം ലഭിക്കുന്നതിന്റെ തെളിവുകളാണ്.
വിജയവും സത്വര പ്രാധാന്യവും
പ്രധാനമായും, മൂന്ന് കാര്യങ്ങളാണ് പറയേണ്ടത്. ഒന്ന്: അന്തര്‍ദേശീയതലത്തില്‍ പണ്ട് അപ്രാപ്യമെന്നും, അസാദ്ധ്യമെന്നും കരുതപ്പെട്ടിരുന്ന പല നയതന്ത്ര തലങ്ങളിലും ഇന്ത്യക്ക്് സുഗമ വിജയമാകാമെന്നതിന് തെളിവാണിത്. പ്രത്യേകിച്ചും ലോകശക്തികളുടെ ഇടയില്‍ കൈവരിച്ച ഈ നയതന്ത്ര വിജയം 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പുതിയ രാഷ്ട്രീയാകാരത്തിന്റെ തെളിവാണ്
രണ്ട്: രാജ്യാന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഈ നയതന്ത്ര പാടവം വരുംകാല വളര്‍ച്ചയ്ക്ക് സഹായിക്കും.
ഒരു സുപ്രധാന വിധിയിലൂടെ, പാക് കസ്റ്റഡിയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജന് കുല്ഭൂഷന് യാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത വാര്‍ത്ത ഭാരതീയര്‍ക്ക് സന്തോഷം നല്കി. പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വേ, യാദവിനുവേണ്ടി വാദിച്ച് ജയിക്കാനുള്ള സാഹചര്യം അഭിഭാഷകര്‍ക്ക് ഐസിജെയില്‍ കെട്ടിപ്പടുക്കാന്‍ ഒരിന്ത്യന്‍ജഡ്ജിയുടെ സാന്നിദ്ധ്യം പ്രചോദനം നല്കിയിരിക്കാം.
മൂന്ന്: എല്ലാ മൂന്നാംലോക രാഷ്ട്രങ്ങള്‍ക്കും പ്രത്യേകിച്ച് ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ക്ക്, ഭണ്ഡാരിയുടെ വിജയം സന്തോഷവാര്‍ത്ത തന്നെ. ലോക സാമ്പത്തിക ശക്തികള്‍ക്കിടയില്‍, മൂന്നാം രാജ്യങ്ങളുടെ ആവശ്യങ്ങളും അധികാരങ്ങളും കൂടുതല്‍ പ്രധാന്യത്തോടെ പ്രതിനിധീകരിക്കാന്‍ ഇന്ത്യക്ക് എന്നും നിലകൊള്ളാം.
അടുത്ത ലക്ഷ്യം
ആഗോള രാഷ്ട്രീയത്തിലും, അന്തര്‍ദേശീയ നയതന്ത്ര തലത്തിലും വരുംകാലങ്ങളില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം കൂടുതല്‍ ശക്തമാകണം. ഇതില്‍ ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലെ (യുഎന്‍എസ്സി) ഇന്ത്യന്‍ സ്ഥിരാംഗത്വമാണ്. തുടക്കത്തില്‍ അമ്പതായിരുന്ന യുഎന്‍ അംഗബലം ഇന്ന് ഇരുനൂറോളമായി. എന്നാല്‍, യുഎന്നിന്റെ പ്രധാനഘടകമായ യുഎന്‍എസ്സിക്ക് അംഗങ്ങള്‍ കൂടിയിട്ടില്ല! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല!!
ഐസിജെ തെരഞ്ഞെടുപ്പിലെ വിജയം, വരാനിരിക്കുന്ന മാറ്റങ്ങളുടെ മുന്നോടിയാണ്.
അന്തര്‍ദേശീയ തലത്തിലെ പല സുപ്രധാന രാഷ്ട്രീയ വിശകലനങ്ങളും ചൂണ്ടിക്കാണിക്കുന്നത്, ഇന്ത്യന്‍ ഉയര്‍ച്ച, ലോകശക്തികളായ ബ്രിട്ടന്, ചൈന, ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നിവരില്‍ ചിലരെ ചൊടിപ്പിച്ചിരിക്കുന്നു എന്നാണ്. ഈ എതിര്‍പ്പുകള്‍ തരണം ചെയ്യാന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് ഭണ്ഡാരിവിജയം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സപ്തംബറില്‍, ഇന്ത്യയുടെ യുഎന്‍സ്ഥിരാംഗത്വത്തെ പിന്താങ്ങി, അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധികള്‍- അമി ബെറായും ഫ്രാങ്ക് ജോസഫ് പാലോണും- ചേര്‍ന്ന് യുഎന്‍ ഹൗസ് ഓഫ് റപ്രെസന്റേറ്റീവില്‍ പ്രമേയം അവതരിപ്പിച്ചു. കാലാനുസൃതുമായി യുഎന്‍എസ്സിയില്‍ വരേണ്ട മാറ്റങ്ങളെപ്പറ്റിയും, അതില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും രണ്ട് ജനപ്രതിനിധികളും എടുത്തുപറഞ്ഞു.
മാറുന്ന ആഗോള രാഷ്ട്രീയത്തില്‍, സാമ്പത്തിക ശക്തി എന്ന നിലയിലും, മൂന്നാം ലോക രാഷ്ട്രങ്ങളുടെ നേതൃത്വ നിരയിലുള്ള രാജ്യമെന്ന നിലയിലും, ഉത്തരവാദപ്പെട്ട ആണവ ശക്തിയെന്ന നിലയിലും, ഇന്ത്യന്‍ കടമകള്‍ വളരെയാണ്. കടമകള്‍ നിറവേറ്റാന്‍ വേണ്ടത് രണ്ട് കാര്യങ്ങളാണ്-ആഗോള കാര്യങ്ങളില്‍ ഇടപെടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും, നയതന്ത്ര നൈപുണ്യവും. ഐ സി ജെയിലെ തെരഞ്ഞെടുപ്പില്‍ മറ്റ് ആഗോള ശക്തികളുടെ ചരടുവലികള്‍ക്കതീതമായി പ്രവര്‍ത്തിക്കാനും, സ്വന്തം പ്രതിനിധിയെ ജയിപ്പിക്കാന്‍ കരുനീക്കങ്ങള്‍ നടത്താനും നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞത് വരുംകാലം ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ കൂടുതല്‍ ശക്തമാകുമെന്ന് വിളിച്ചുപറയുകകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: