തിരുവനന്തപുരം: വനിതാ ഡെപ്യൂട്ടി കളക്ടറോട് പൊതുജനമധ്യത്തില്‍ വച്ച് അപമര്യാദയായി പെരുമാറിയതിന് സിപിഎം കാരനായ പാറശ്ശാല നിയോജക മണ്ഡലം എംഎല്‍എ സി. കെ. ഹരീന്ദ്രന്‍ പരസ്യമായി മാപ്പപേക്ഷിച്ചു. സംസാരത്തിനിടയില്‍ ഏതെങ്കിലും മോശമായ പദപ്രയോഗം നടത്തിയിട്ടുണ്ടെങ്കില്‍ ഡെപ്യൂട്ടി കളക്ടര്‍ സി. ജെ. വിജയത്തോട് നിര്‍വ്യാജം ഖേദിക്കുന്നതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 24ന് നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ഉണ്ടായ ക്വാറി അപകടത്തില്‍ മരിച്ചവര്‍ക്കു ദുരിതാശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഡപ്യൂട്ടി കളക്ടറെ എംഎല്‍എ അസഭ്യ വര്‍ഷം നടത്തിയത്. ‘എന്നെ നിനക്ക് അറിയില്ല, നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടു വന്നത്’ എന്നായിരുന്നു എംഎല്‍എ യുടെ ചോദ്യം.
ജനരോഷത്തിനിടയില്‍ നിന്നു ഡെപ്യൂട്ടി കളക്ടറെ രക്ഷിക്കുന്നതിനാണ് അങ്ങനെ പറഞ്ഞതെന്നാണ് എംഎല്‍എയുടെ വാദം. ക്വാറി അപകടത്തില്‍പ്പെട്ട് മരണമടഞ്ഞവരുടെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നതിനാല്‍ ഡെപ്യൂട്ടി കളക്ടറോട് സ്ഥലത്ത് വരേണ്ടന്ന് പറഞ്ഞെങ്കിലും അവര്‍ വന്നു. നഷ്ടപരിഹാരത്തെക്കുറിച്ച് സംസാരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. ക്വാറി ഉടമകളില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നല്‍കും എന്ന് ഡ്യെപൂട്ടി കളക്ടര്‍ പറഞ്ഞു. ഇതോടെ ജനം രോഷാകുലരായി. അവരെ സാന്ത്വനപ്പെടുത്താന്‍ ഡെപ്യൂട്ടി കളക്ടറോട് പ്രയോഗിക്കാന്‍ പാടില്ലാത്ത പദപ്രയോഗം നടത്തി. പൊന്നു സഹോദരീ നീപോകൂ എന്ന് പറഞ്ഞാല്‍ എന്ത് സംഭവിക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്നും സി.കെ ഹരീന്ദ്രന്‍ പറഞ്ഞു.
ജില്ലാ കളക്ടറുടെ യോഗത്തില്‍ ഒരു ലക്ഷം രൂപ അടിയന്തിര ധനസഹായം നല്‍കാനായി തീരുമാനിച്ചിരുന്നു. ഈ തീരുമാനം ആയിരുന്നു ഡെപ്യൂട്ടി കളക്ടര്‍ പ്രഖ്യാപിച്ചത്. എംഎല്‍എ യുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉടലെടുത്തു. സിവില്‍ സര്‍വ്വീസ് അസോസിയേഷന് കളക്ടര്‍ എന്‍.വാസുകിക്ക് പരാതി നല്കി. വനിതാകമ്മീഷനും പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് മാപ്പപേക്ഷയുമായി എംഎല്‍എ പരസ്യമായി രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: