പയ്യന്നൂര്‍: പയ്യന്നൂര്‍ കോളേജിലെ നോണ്‍ ടീച്ചിംഗ് സ്റ്റാഫിന്റെ നിയമനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കോളേജ് ഭരണസമിതിയിലെ ലീഗ് അംഗം രാജിവെച്ചു. ഇതോടെ പയ്യന്നൂര്‍ മേഖലയിലെ യുഡിഎഫില്‍ പൊട്ടിത്തെറി. മുസ്ലീം ലീഗ് ജില്ലാ കമ്മറ്റിയംഗമായ പയ്യന്നൂരിലെ കെ.ടി.സഹദുളളയാണ് പയ്യന്നൂര്‍ കോളേജ് ഭരണ സമിതിയില്‍ നിന്നും രാജിവെച്ചത്. കോണ്‍ഗ്രസിന് 11, ലീഗിന് 2, സിപിഎമ്മിന് 4 അംഗങ്ങളാണ് ഭരണ സമിതിയിലുളളത്. പയ്യന്നൂര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ടിന്റെ പ്രവര്‍ത്തനത്തിലെ അതൃപ്തിയാണ് ലീഗ് നേതാവിന്റെ രാജിയില്‍ കലാശിച്ചത്. സൊസൈറ്റി യോഗങ്ങളിലെ ചര്‍ച്ചകളും തീരുമാനങ്ങളും പ്രസിഡണ്ട് കാറ്റില്പറത്തുകയാണെന്നാണ് ലീഗിന്റേ ആരോപണം.
ക്ലാര്‍ക്ക്, പ്യൂണ്‍ ഉള്‍പ്പെടെ നോണ്‍ ടീച്ചിംഗ് സ്റ്റാഫിന്റെ 5 ഒഴിവുകളാണ് നിലവിലുളളത്. ഇതില്‍ ഒരൊന്നു വീതം ലീഗിനും സിപിഎമ്മിനും മൂന്നെണ്ണം കോണ്‍ഗ്രസിനും നല്‍കിയിരുന്നു. 2 ലക്ഷം മുതല്‍ 5 ലക്ഷം രൂപയാണ് നിയമനത്തിന് പണം വാങ്ങിയിരുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇത് പ്രസിഡണ്ട് സ്വന്തം ഇഷ്ടപ്രകാരം പത്തുലക്ഷമായി ഉയര്‍ത്തുകയും ഇതിനെച്ചൊല്ലിയുളള അഭിപ്രായ ഭിന്നതകളാണ് ലീഗ് അംഗത്തിന്റെ രാജിയില്‍ കലാശിച്ചതെന്നും പറയപ്പെടുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാമന്തളി മേഖലയില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധം വഷളായി തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് യുഡിഎഫില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതയും രാജിയുമെന്നാണ് സൂചന. വരും ദിവസങ്ങളില്‍ നിയമന പ്രശ്നം പയ്യന്നൂര്‍ മേഖലയിലെ യുഡിഎഫിനകത്ത് വന്‍പൊട്ടിത്തെറികള്‍ക്ക് വഴിവെയ്ക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: