ന്യൂദല്‍ഹി: ഡീസല്‍ വില കൂട്ടിയതിനും ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തിനുമെതിരെ ബിജെപിയും ഇടതുപാര്‍ട്ടികളും യുപിഎ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്ന സമാജ്വാദി പാര്‍ട്ടിയും ആഹ്വാനം ചെയ്ത ഭാരതബന്ദ് പൂര്‍ണം. നേരത്തെ ഹര്‍ത്താലാചരിച്ച കേരളത്തെ ബന്ദില്‍നിന്ന് ഒഴിവാക്കിയിരുന്നു.
ബന്ദാചരിച്ച സംസ്ഥാനങ്ങളിലെല്ലാം ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഓഫീസുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചിലയിടങ്ങളില്‍ തീവണ്ടി ഗതാഗതവും സ്തംഭിച്ചു. മാര്‍ക്കറ്റുകളൊന്നും പ്രവര്‍ത്തിച്ചില്ല. രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടന്നു. എന്നാല്‍ ഒരിടത്തുനിന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഗണേശോത്സവചടങ്ങുകള് നടക്കുന്നതിനാല്‍ മഹാരാഷ്ട്രയില്‍ ബന്ദ് ഭാഗിക പ്രതികരണമാണ് ഉണ്ടാക്കിയത്. ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ശിവസേനയും മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനയും പ്രതിഷേധപരിപാടികളില്‍നിന്ന് വിട്ടുനിന്നു.
ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍, ഒഡീഷ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും മികച്ച പ്രതികരണം രേഖപ്പെടുത്തി. ഹൈദരാബാദില്‍ ബിജെപി നേതാക്കളായ എം. വെങ്കയ്യ നായിഡു, ഷാനവാഷുസൈന് എന്നിവരെ കരുതല്‍ തടങ്കലിലാക്കി. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവ്, ഇടത് നേതാക്കളായ പ്രകാശ് കാരാട്ട്, എ.ബി. ബര്ദാന്, സീതാറാം യെച്ചൂരി, ചന്ദ്രബാബു നായിഡു (ടിഡിപി), എച്ച്.ഡി. ദേവഗൗഡ (ജനതാദള്‍-എസ്) തുടങ്ങിയ പ്രമുഖ നേതാക്കളും പ്രതിഷേധപ്രകടനത്തിനിടെ അറസ്റ്റ് വരിച്ചു. ഇവര്‍ അനുകൂലികള്‍ക്കൊപ്പം പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാണ് അറസ്റ്റ് വരിച്ചത്. ജന്തര്‍മന്ദിറില്‍ ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരിയും മുരളീമനോഹര്‍ ജോഷിയും ഇടതുനേതാക്കളും യെച്ചൂരി, ബര്ദാന് എന്നിവര്‍ക്കൊപ്പം വേദി പങ്കിട്ടു.
ദല്‍ഹിയിലെ ഭോഗല്‍, ലക്ഷ്മിനഗര്‍, ഡിഫന്‍സ് കോളനി, സൗത്ത് എക്സ്റ്റന്‍ഷന്‍ എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ ഭാഗികമായി കടകള്‍ തുറന്നെങ്കിലും പിന്നീട് അടച്ചു. ഖാന് മാര്‍ക്കറ്റ്, കൊണാട്ട്പ്ലേസ്, ഗ്രേറ്റര്‍ കൈലാഷ്, കരോള്‍ബാഗ്, ചാന്ദ്നിചൗക്ക്, കാശ്മീര്‍ ഗേറ്റ് എന്നിവിടങ്ങളിലെ വലിയ വിപണികള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. ന്യൂദല്‍ഹി റെയില്‍വെസ്റ്റേഷനില്‍ ഓട്ടോഡ്രൈവര്‍മാര്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയും യാത്രക്കാരെ കൊണ്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്തു. തലസ്ഥാനത്തെ സ്കൂളുകളെല്ലാം അടഞ്ഞുകിടന്നു.
ഉത്തര്‍പ്രദേശില്‍ ബിജെപി, എസ്പി പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. പലയിടത്തും തീവണ്ടികള്‍ തടഞ്ഞു. മഥുര, ആഗ്ര, വാരാണസി, അലഹബാദ്, ലക്നോ എന്നിവിടങ്ങളിലാണ് തീവണ്ടികള്‍ തടഞ്ഞത്. ബിജെപി പ്രവര്‍ത്തകരും വ്യാപാരികളും ചേര്‍ന്ന് ആഗ്ര-ഗ്വാളിയോര്‍ ദേശീയപാത ഉപരോധിച്ചു. തലസ്ഥാനമായ ലക്നോ അടക്കം മിക്ക സ്ഥലങ്ങളിലും വിപണികള്‍ പ്രവര്‍ത്തിച്ചില്ലെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലക്നോയിലെ സുല്‍ത്താന്‍പൂരിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറിലേക്ക് എസ്പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഹസ്റത്ത്ഗഞ്ജില് ഡിവിഷണല്‍ റെയില്‍വെ മാനേജരുടെ ഓഫീസിന് മുന്നിലും പ്രതിഷേധ പരിപാടികള്‍ നടത്തി. ഡീസല്‍വില വര്‍ധന പോലുള്ള ജനവിരുദ്ധ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കൊപ്പം അറസ്റ്റ് വരിച്ച എസ്പി അധ്യക്ഷന്‍ മുലായംസിംഗ് യാദവ് വ്യക്തമാക്കി. മൂന്നാം മുന്നണി രൂപീകരണം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തയിടെ നടപ്പാക്കിയ ജനവിരുദ്ധ തീരുമാനങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ വലിയ പ്രക്ഷോഭത്തിന് യോജിച്ച തീരുമാനമെടുക്കുമെന്ന് അദ്ദേഹം യുപിഎ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്കി. സമാജ്വാദി പാര്‍ട്ടിക്ക് 22 എംപിമാരാണ് ലോക്സഭയിലുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രമുഖ ഘടകകക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിലും ബന്ദില്‍ ജനജീവിതം തടസപ്പെട്ടു. എന്നാല്‍ ജനജീവിതം സാധാരണനിലയിലായിരുന്നുവെന്ന് മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമതാ ബാനര്‍ജി അവകാശപ്പെട്ടു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വ്യോമഗതാഗതം സാധാരണനിലയിലായിരുന്നുവെന്ന് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അവകാശപ്പെട്ടെങ്കിലും കൊല്‍ക്കത്ത-ന്യൂദല്‍ഹി, കൊല്‍ക്കത്ത-അഗര്‍ത്തല വിമാനസര്‍വീസുകള്‍ നടത്താന്‍ കഴിഞ്ഞില്ല.
ഇതേസമയം, ബന്ദിനെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചു. അടുത്തയിടെ നടപ്പിലാക്കിയ തീരുമാനങ്ങള്‍ പിന്‍വലിക്കില്ലെന്നും ബന്ദിന്റെ പേരിലുണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍ക്കെല്ലാം അതിന്പിന്നില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടികള്‍ക്കാണ് ഉത്തരവാദിത്തമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാലും പ്രശ്നമില്ലെന്ന് ചില മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും അവകാശപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ പുതിയ സഖ്യങ്ങളെ തിരയുമെന്നും അവര്‍ പറയുന്നു. “ആവശ്യത്തിന് സുഹൃത്തുക്കള്‍ ഇന്നലെയും ഇന്നും ഉണ്ട്.” പിന്നെന്തിനാണ് കേന്ദ്രത്തിന്റെ സുസ്ഥിരതയെക്കുറിച്ച് സംശയിക്കുന്നതെന്ന് വാര്‍ത്താലേഖകരോട് സംസാരിക്കവേ ധനമന്ത്രി പി. ചിദംബരം ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: