കണ്ണൂര്‍: ജില്ലയിലെ പുഴകള്‍ സംരക്ഷിക്കാന്‍ സമഗ്ര കര്‍മപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. നദികളെയും അവയിലേക്ക് വെള്ളമെത്തിക്കുന്ന തോടുകളെയും മാലിന്യമുക്തമാക്കുകയും ജലസമൃദ്ധമാക്കുകയും അവയൊഴുകുന്ന വഴികളിലെ ജനങ്ങളില്‍ മണ്ണ്-ജല സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ അഞ്ച് നദികളിലൂടെ ഡിസംബര്‍ 20 നകം പുഴയാത്രകളും നദിക്കരകളിലൂടെ പുഴ നടത്തവും സംഘടിപ്പിക്കും. പുഴയാത്രകളില് ജില്ലയിലെ കയാക്കിംഗ് ടീമുകള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. പുഴകളുടെ പ്രാധാന്യത്തെകുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം പുഴയിലെയും കരയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയുമാണ് യാത്രകളിലൂടെ ലക്ഷ്യമിടുന്നത്. വളപട്ടണം, ധര്‍മടം, അഞ്ചരക്കണ്ടി, കുപ്പം, കവ്വായി പുഴകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി വിജയിപ്പിക്കുന്നതിനായി പുഴകളുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളില്‍ പ്രദേശവാസികളെ പങ്കെടുപ്പിച്ച് പുഴസമ്മേളനങ്ങല് സംഘടിപ്പിക്കും.
നാടിന്റെ ജീവനാഡിയായി ഒഴുകുന്ന പുഴകളെക്കുറിച്ചും അവയുടെ ഉറവിടങ്ങളെയും കൈവഴികളെയും കുറിച്ചും കൃത്യമായ വിവരങ്ങള്‍ നല്കുന്ന നീര്‍ത്തട ഭൂപടങ്ങള്‍ ഇതിന്റെ ഭാഗമായി മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. ഓരോ പ്രദേശത്തിലൂടെയും ഒഴുകുന്ന തോടുകള്‍, അവ ചെന്നുചേരുന്ന പുഴകള്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനുതകുന്ന ഈ ഭൂപടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറും. ഈ ഭൂപടങ്ങളുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെ അവയുടെ സംരക്ഷണവും പോഷണവും ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക.
ദേശീയപാത വികസനം: നഷ്ടപരിഹാരം വിതരണം തുടങ്ങി
കണ്ണൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചിറക്കല്‍-മുഴപ്പിലങ്ങാട് ഭാഗത്തെ ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാര വിതരണം കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഒരു വീടും ഒരു കടയും ഉള്‍പ്പെടെ മുഴപ്പിലങ്ങാട് വില്ലേജിലെ ആറ് പേര്‍ക്കാണ് നഷ്ടപരിഹാരം വിതരണം ചെയ്തത്. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കണ്ണൂര്‍ ഓഫീസിന്റെ പരിധിയിലെ ബാക്കി 30 പേര്‍ക്ക് രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് നഷ്പരിഹാരം നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ചടങ്ങില്‍ തഹസില്‍ദാര്‍ ബി.എസ്.സുരേഷ് കുമാര്‍, എന്‍എച്ച് ലെയ്സണ്‍ ഓഫീസര്‍ കെ.വി.അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: