നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നിങ്സിനും 239 റണ്‍സിനുമാണ് കോഹ്ലിപ്പട ലങ്കയെ തകര്‍ത്തത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയത്തിനൊപ്പമെത്താനും ഇന്ത്യക്കായി. 2007-ല്‍ ബംഗ്ലാദേശിനെതിരെ മിര്‍പൂരില്‍ ഇതേ മാര്‍ജിനില്‍ ജയിച്ച് ഇന്ത്യ ടെസ്റ്റിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയിരുന്നു.
ആ റെക്കോര്‍ഡിനൊപ്പം ഇന്നലത്തെ വിജയവും ഇടംപിടിച്ചു. ഇതിനിടെ രണ്ടു ഇന്നിങ്സുകളിലായി എട്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിന് ടെസ്റ്റില്‍ അതിവേഗത്തില്‍ 300 വിക്കറ്റ് നേടുന്ന താരവുമായി മാറി.
രണ്ടാം ഇന്നിങ്സില്‍ ഇന്നിങ്സ് പരാജയം ഒഴിവാക്കാന്‍ 405 റണ്‍സെടുക്കേണ്ടിയിരുന്ന ശ്രീലങ്കയെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 166 റണ്‍സിന് എറിഞ്ഞിട്ടു. ഒരു ദിവസത്തിലേറെ ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നില്‍. മഴ കളിച്ച ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറിയുമായി കളംനിറഞ്ഞ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ശ്രീലങ്കയുടെ ഏറ്റവും വലിയ പരാജയമാണ് ഇന്ത്യയോടേറ്റത്. 2001-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നിങ്സിനും 229 റണ്ണിനും തോറ്റതായിരുന്നു മുന്‍പത്തെ വലിയ പരാജയം.61 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ചണ്ഡിമലും പുറത്താകാതെ 31 റണ്‍സെടുത്ത സുരന്‍ഗ ലക്മലും മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ബൗളര്‍മാരുടെ മിന്നുന്ന പ്രകടനമാണ് ആധികാരിക വിജയം ഇന്ത്യക്ക് സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി ആര്. അശ്വിന് നാലും ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.
സ്കോര്‍: ശ്രീലങ്ക ഒന്നാം ഇന്നിങ്സ് 205, രണ്ടാം ഇന്നിങ്സ് 166. ഇന്ത്യ ഒന്നാം ഇന്നിങ്സ് 610/6 ഡിക്ലയേര്‍ഡ്.ഒന്നിന് 21 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ഏറെ പിടിച്ചുനില്‍ക്കാനായില്ല. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുമ്പ് 107 റണ്‍സായപ്പോഴേക്കും അവരുടെ ഏഴ് വിക്കറ്റുകള്‍ കൂടി വീണു. എട്ട് വിക്കറ്റ് വീണതോടെ ഉച്ചഭക്ഷണം 15 മിനിറ്റ് കൂടി നീട്ടിവച്ചെങ്കിലും ലക്മലും ചാണ്ഡിമലും പിടിച്ചു നിന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിന് പിന്നാലെ ലങ്ക ഓള് ഔട്ടാവുകയും ചെയ്തു. സമരവിക്രമെ (0), കരുണരത്നെ (18), തിരിമന്നെ (23), ആഞ്ചലോ മാത്യൂസ് (10), നിരോഷന്‍ ഡിക്ക്വെല്ല (4), ധില്രുവാന് പെരേര (0), ഹെറാത്ത് (0), ഗമഗെ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍. ലങ്കയുടെ രണ്ടാം ഇന്നിങ്സില്‍ നാല് പേരാണ് പൂജ്യരായി മടങ്ങിയത്. ഒമ്പതാം വിക്കറ്റില്‍ ചണ്ഡിമലും ലക്മലും ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം വൈകിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയും മുരളി വിജയ്, ചേതശ്വര്‍ പൂജാര, രോഹിത് ശര്‍മ്മ എന്നിവരുടെ സെഞ്ചുറികളുമാണ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്.പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 2 മുതല്‍ ദല്‍ഹിയിലെ ഫിറോസ് ഷാ കോട്ലയില് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: