കാളിയാര്‍: വണ്ണപ്പുറം-ചേലച്ചുവട് സംസ്ഥാനപാതയിലെ കമ്പകക്കാനത്തെ കുത്തനെയുള്ള ഇറക്കത്തില്‍ നിറയെ യാത്രക്കാരുമായെത്തിയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു. ഡ്രൈവറുടെ സമയോചിത ഇടപടലില്‍ ദുരന്തം ഒഴിവായി.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. കള്ളിപ്പാറയില്‍ നിന്ന് ഇറക്കം ഇറങ്ങി വന്നപ്പോള്‍ ബസിന്റെ നിയന്ത്രണം വിടുകയും, പൊടുന്നനെ ഡ്രൈവര്‍ വളവ് തിരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ വളവ് തിരിക്കുവാന്‍ പറ്റാതെ ബസ് അനേകം അടി താഴ്ച്ചയിലേക്ക് കുതിച്ചു. ബസിന്റെ ചവിട്ട് പടി ടാര്‍ ഇട്ട റോഡില്‍ ഉരഞ്ഞ് ബസ് തന്നിയെ നിന്നു. ഉടന്‍ തന്നെ ബസില്‍ ഉള്ള മുഴുവന്‍ ആളുകളെയും ബസ്സിന്റെ ഡോറിലൂടെ പുറത്തെത്തിച്ചു. 60 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. സംഭവമറിഞ്ഞ് കാളിയാര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. കട്ടപ്പന ഡിപ്പോയില്‍ നിന്നും പാലക്കാട് ആനക്കട്ടിക്ക് സര്‍വ്വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പെട്ടത്. പെഡല്‍ മറിഞ്ഞു പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാന്‍ കാരണമെന്ന് ഡ്രൈവര്‍ എം.എന്‍. ജയപ്രകാശ് പറഞ്ഞു.
നാല് മാസമായി ഈ ബസ് സര്‍വ്വീസ് ആരംഭിച്ചിട്ട്. ഏഴോളം ഹെയര്‍ പിന് വളവുകളാണ് കള്ളിപ്പാറ മുതല്‍ മുണ്ടന്‍ മുടി വരെയുള്ളത്. ഈ റോഡിന്റെ ഭൂരിഭാഗവും തകര്‍ന്ന് കിടക്കുകയാണ്. അതോടൊപ്പം ഈ ഹെയര്‍ പിന് വളവുകളിലൊന്നിലും യാതൊരു വിധ സംരക്ഷണഭിത്തികളോ നിലവിലില്ല. അപകടങ്ങള്‍ തുടര്‍കഥയായി മാറുകയാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: