കോട്ടയം: ധനവകുപ്പിന് നേരിട്ട് നിയന്ത്രണമുള്ള കിഫ്ബിയിലേക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ മാറ്റിയതോടെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഡിവിഷനുകള്‍ കുറയ്ക്കുന്നു. ജില്ലാ ആസ്ഥാനങ്ങളിലെ ഡിവിഷനുകള്‍ നിലനിര്‍ത്താന്‍ മാത്രമാണ് ആലോചന.
തുടക്കത്തില്‍ മൂവാറ്റുപുഴ, വടകര ഡിവിഷനുകള്‍ വേണ്ടെന്ന് വച്ച് അതാത് ജില്ലാ ആസ്ഥാനങ്ങളിലെ ഡിവിഷനുകളോട് കൂട്ടി യോജിപ്പിക്കാനാണ് തീരുമാനം. നിര്‍മ്മാണ പ്രവൃത്തികള്‍ കിഫ്ബിയിലേക്ക് മാറ്റിയതോടെ പൊതുമരാമത്ത് വകുപ്പിന് പ്രാധാന്യം കുറയുന്നു എന്ന വിമര്ശനങ്ങള്ക്കിടെയിലാണ് ഈ നീക്കം.
പുതിയ റോഡുകളുടേയും പാലങ്ങളുടേയും നിര്‍മ്മാണം, എസ്റ്റിമേറ്റ് അടക്കമുള്ള കാര്യങ്ങള്‍ അംഗീകരിച്ച് പണം അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കിഫ്ബിയുടെ നിയന്ത്രണത്തിലാണ്. നടപ്പാക്കുന്ന ചുമതല മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്. കിഫ്ബിക്ക് മുമ്പ് പദ്ധതികളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ചതും എസ്റ്റിമേറ്റ് അടക്കമുള്ള കാര്യങ്ങളും തീരുമാനിച്ചത് പൊതുമരാമത്ത് വകുപ്പിന്റെ ഡിവിഷന് തലത്തില്‍ ആയിരുന്നു. ഇപ്പോള്‍ ഡിവിഷനുകള്‍ നടപ്പാക്കല്‍ ഏജന്‍സികളായി ചുരുങ്ങി.
ബന്ധപ്പെട്ട വകുപ്പുകള്‍ അനുമതി നല്കുന്ന പദ്ധതികള്‍ മാത്രമാണ് നടപ്പാക്കുന്നതെന്ന കിഫ്ബിയുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം 30,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ധനവകുപ്പ് പറഞ്ഞത്. എന്നാല്‍ പദ്ധതികളുടെ എസ്്റ്റിമേറ്റ് പരിശോധനയും ടെണ്ടര്‍ നടപടികളും എങ്ങുമെത്തിയില്ല. അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ നിര്‍മ്മാണം മാത്രമാണ് ഇപ്പോള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഏക പദ്ധതി. ബാക്കിയുള്ളവ വിവിധ ഘട്ടങ്ങളിലാണ്.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാല് മാസം മാത്രം ഉള്ളപ്പോഴാണ് ഈ സ്ഥിതി.
സര്‍ക്കാരിന്റെ പരിതാപകരമായ ധനസ്ഥിതി ധനമന്ത്രിയുടെ സ്വപ്ന പദ്ധതിക്ക് തിരിച്ചടിയായിരിക്കുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വരെ നിലച്ചു. കരാറുകാര്‍ക്ക് കുടിശ്ശികയായി ആയിരം കോടി രൂപ കൊടുക്കാനുണ്ട്്. കരാറുകാര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ബഹിഷ്ക്കരിക്കുന്നതും സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: