കൊച്ചി : അഖില കേസില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷകനു പോലീസ് സംരക്ഷണം നല്കാന് നിര്‍ദേശം. തനിക്ക് വധഭീഷണിയുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പി നാരായണന് പോലീസ് സംരക്ഷണം ഏര്‍പ്പെടു പോലീസ് മേധാവിയുടെ ഉത്തരവ്. അഖിലയുടെ വിവാഹം റദ്ദാക്കി മേയ് 24 നാണ് ഹൈക്കോടതി വിധി പറഞ്ഞത്.
കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ദുഷ്പ്രചരണം നടക്കുന്നുണ്ടെന്നും കെ. സി നസീര്‍ നാസിയെന്ന ഫേസ് ബുക്ക് അക്കൗണ്ടില്‍ തനിക്കെതിരെ ഭീഷണിയുടെ സ്വരത്തിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടെന്നും പി. നാരായണന് ഡിജിപിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
ആര്‍എസ്എസിന്റെ രഹസ്യാനുഭാവിയാണ് നാരായണന് എന്നായിരുന്നു പ്രചാരണം. മനുഷ്യാവകാശ കമ്മിഷന് അഖിലയുടെ രഹസ്യ മൊഴി എടുക്കരുതെന്ന് നാരായണന് നിയമോപദേശം നല്കി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അഖില കേസില്‍ താന്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന വ്യാജവാര്‍ത്ത ഒരു വെബ് പോര്‍ട്ടല്‍ പ്രചരിപ്പിച്ചു. മതവികാരം ആളിക്കത്തിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു.
കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനും പോലീസും തമ്മിലുള്ള കത്തുകളും അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ നിന്ന് പോലീസിന് നല്കിയ നിര്‍ദേശങ്ങളും ഇതുമായി ബന്ധമില്ലാത്തവരുടെ കൈകളിലെത്തിയത് ആശങ്കയുണ്ടാക്കുന്നെന്നും പി നാരായണന് നല്കിയ പരാതിയില്‍ പറയുന്നു. ഉചിതമായ നടപടി വേണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പോലീസ് സംരക്ഷണം നല്കാന് ഡിജിപി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: