കൊച്ചി: ജീവിച്ചിരിക്കുന്നവരുടെ അവയവദാനത്തില്‍ വാണിജ്യ താത്പര്യമില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. വൃക്ക ആവശ്യമുണ്ടെന്ന് പത്രങ്ങളില്‍ പരസ്യം ചെയ്യുന്നത് വിലക്കി 2016 ഡിസം. 30 ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ തൃശൂര്‍ വരവൂര്‍ സ്വദേശി ഇഎം മൊയ്തീനുള്പ്പെടെ 16 പേര് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി .
വൃക്ക ആവശ്യമുണ്ടെന്ന പത്രപ്പരസ്യം തടഞ്ഞത് അവയവക്കച്ചവടം ഒഴിവാക്കാനാണെന്ന സര്‍ക്കാര്‍ വാദത്തോട് കോടതി യോജിച്ചു. വൃക്കരോഗം പെരുകുന്ന സാഹചര്യത്തില്‍ മസ്തിഷ്ക മരണം സംഭവിച്ചവരില്‍ നിന്നുള്ള അവയവമാറ്റം മതിയാകുന്നില്ലെന്ന വാദം കോടതി അംഗീകരിച്ചു.
എന്നാല്‍ പത്രപ്പരസ്യം അനുവദിക്കരുതെന്നും പാവപ്പെട്ടവര്‍ പ്രലോഭനങ്ങള്‍ക്ക് ഇരയാകുമെന്നും മൃതസഞ്ജീവനി അധികൃതര്‍ വാദിച്ചു. കച്ചവട താത്പര്യത്തോടെയുള്ള അവയവ ദാനം പരിഷ്കൃത സമൂഹത്തിന് വിരുദ്ധമാണ്. വൃക്ക ആവശ്യമുണ്ടെന്ന പരസ്യത്തില്‍ സാമ്പത്തിക വാഗ്ദാനം ഇല്ലെങ്കിലും ഇത്തരം ധാരണകളുണ്ടാവാം. പരസ്യം അനുവദിക്കാനാവില്ല.
ജീവിച്ചിരിക്കുന്നവരില്‍ നിന്ന് അവയവം സ്വീകരിക്കുമ്പോള്‍ ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും വിവരങ്ങള്‍ വെളിപ്പെടുത്താതെ സൂക്ഷിക്കണമെന്നു കോടതി പറഞ്ഞു. ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് അവയവം സ്വീകരിക്കാനും നടപടി ക്രമങ്ങള്‍ വേണം.
സ്വീകര്‍ത്താവ് മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മൃതസഞ്ജീവനി അധികൃതര്‍ കൃത്യമായ ഇടവേളകളില്‍ അവയവങ്ങള്‍ ആവശ്യമുണ്ടെന്ന് പത്രക്കുറിപ്പ് ഇറക്കണം. ഇതിനു സന്നദ്ധനായി എത്തുന്നവരുടെ രക്തം ക്രോസ് മാച്ച് ചെയ്ത് രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ ആര്‍ക്കാണ് കൂടുതല്‍ അനുയോജ്യമെന്ന് കണ്ടെത്തി അവയവ ദാനത്തിന് അനുമതി നല്‍കണം.
ക്രോസ് മാച്ച് ഉള്‍പ്പെടെയുള്ള പരിശോധനാച്ചെലവുകള്‍ സ്വീകര്‍ത്താവില്‍ നിന്ന് ഈടാക്കാം.
ദാതാവിനെ സഹായിക്കാന്‍ സംവിധാനം വേണം. മനുഷ്യത്വത്തിന്റെ പേരില്‍ അവയവദാനം ചെയ്യുന്നവരെ സഹായിക്കാന്‍ ഫണ്ടിന് രൂപം നല്‍കണം. ജനങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്ത സംവിധാനങ്ങളില്‍ നിന്നും ഇതിലേക്ക് പണം സ്വീകരിക്കാം. ജീവിച്ചിരിക്കുന്നവരുടെ അവയവദാനത്തിന് നിലവിലുള്ള ഉപദേശക സമിതിയുമായി കൂടിയാലോചിച്ച് മാര്‍ഗനിര്‍ദേശം കൊണ്ടുവരണം. ഇതിനായി ചീഫ് സെക്രട്ടറി ഉടന്‍ നടപടി എടുക്കണം.
അവയവദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും തുടര്‍ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സര്‍ക്കാരിനും ധാരണയുണ്ടാകണം, കോടതി പറഞ്ഞൂ.സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നതുവരെ നടപടികളുടെ മേല്‍നോട്ടം മൃതസഞ്ജീവനിയെ (കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ്) ഏല്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: