എരുമേലി: അപകടാവസ്ഥയിലായ ദേവീക്ഷേത്രം പുതുക്കി പണിയുന്നതിന്റെ ഭാഗമായി പൊളിച്ചു നീക്കിയ പഴയ ക്ഷേത്രത്തിന്റെ തറ അടിയന്തിരമായി പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം നല്കിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വാക്കുകള്‍ ദേവസ്വം മരാമത്ത് അവഗണിച്ചു.
പതിനായിരക്കണക്കിനു ശബരിമല തീര്‍ത്ഥാടകര്‍ പ്രദക്ഷിണം വയ്ക്കുന്ന എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനോട് ചേര്‍ന്ന സ്ഥലത്താണ് പഴയ ക്ഷേത്രാവശിഷ്ടമായി തറ സ്ഥിതിചെയ്യുന്നത്.
ക്ഷേത്രവിശ്വാസികളുടെ കാലങ്ങളായുള്ള ആവശ്യത്തെ തുടര്‍ന്നാണ് വിവിധ കരാറുകള്‍ നല്കി ദിവസങ്ങള്‍ക്ക് മുമ്പ് പഴയ ക്ഷേത്രം പൊളിച്ച് നീക്കിയത്. ബാലാലയ പ്രതിഷ്ഠ നടത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ തടികൊണ്ടുള്ള ഭാഗം മാത്രം പൊളിച്ചു നീക്കുകയും കരിങ്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച തറ പൊളിച്ചു മാറ്റാതെ ഇടുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ സൗകര്യങ്ങള്‍ വിലയിരുത്താനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ തീര്‍ത്ഥാടകരുടെ അസൗകര്യം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് തറ പൊളിക്കാന്‍ ദേവസ്വംമരാമത്തിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും തറ പൊളിക്കാന്‍ തയ്യാറാകാതെ കരാറുകാരെ സഹായിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
ബാലാലയ പ്രതിഷ്ഠ നടത്തിയ താത്ക്കാലിക ക്ഷേത്രത്തിന് പ്രദക്ഷിണം പോലും വയ്ക്കാന്‍ സ്ഥലമില്ലാതെ നട്ടം തിരിയുകയാണ്. മണ്ഡല മകരവിളക്ക് അടുക്കുമ്പോള്‍ തീര്‍ത്ഥാടകരുടെ തിരക്കേറുന്നതിനാല്‍ പ്രദക്ഷണം കൂടുതല്‍ ബുദ്ധിമുട്ടാവുമെന്നും നാട്ടുകാര്‍ പറയുന്നു. തറ പൊളിക്കാന്‍ കരാറുകാരന് തയ്യാറായെങ്കിലും മരാമത്തിലെ ചിലര്‍ വേണ്ടെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിര്ദ്ദേശത്തെപ്പോഴും അട്ടിമറിക്കുന്ന മരാമത്തിന്റെ നിഷേധാത്മക നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: