ഭോപ്പാല്‍: പന്ത്രണ്ട് വയസോ അതില്‍ താഴെയോ ഉള്ള പെണ്‍കുട്ടികളെ മാനഭംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ബാലികാ പീഡനത്തിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെടുന്ന നിയമത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അറിയിച്ചു.
ശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തി വധശിക്ഷ ഉള്‍പ്പെടുത്തും. പിഴ ഉയര്‍ത്തും, ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു. ബില്‍ നിയമസഭയുടെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇത് ബില്ലില്‍ ചേര്‍ക്കണമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പുതിയ നിയമം കൊണ്ടുവരാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം ഭേദഗതി ചെയ്യണം. സ്ത്രീ സുരക്ഷഉറപ്പാക്കാന്‍ കൂടുതല്‍ വകുപ്പുകളുമുണ്ടാകും. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്നത് കടുത്ത കുറ്റമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇന്ത്യയില്‍, അപൂര്‍വമെങ്കിലും, ഇപ്പോള്‍ വധശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: