കൊച്ചി: ഫോണ്‍ വിളിക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി. ജുഡീഷ്യല്‍ കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. എല്ലാവശങ്ങളും പരിശോധിച്ച ശേഷമേ ശശീന്ദ്രനെതിരായ പരാതി പിന്‍വലിക്കൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.
ശശീന്ദ്രനുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായെന്നും അതുകൊണ്ട് തന്നെ കേസ് റദ്ദാക്കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടിരുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. കേസിനെപ്പറ്റി അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനും ശശീന്ദ്രന് ക്ലീന്‍ഷീറ്റ് നല്‍കിയിരുന്നു. എ.കെ ശശീന്ദ്രനെ കേസില്‍ മനപ്പൂര്‍വം കുടുക്കിയതായിരുന്നെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
അതേസമയം കേസ് യാതൊരു കാരണവശാലും റദ്ദാക്കരുതെന്ന് ആവശ്യമുന്നയിച്ച് മഹിളാ മോര്‍ച്ച അപേക്ഷ നല്‍കിയിരുന്നു. ഇതേ കേസില്‍ ശശീന്ദ്രനെതിരെ കക്ഷി ചേരാനും മഹിളാ മോര്‍ച്ച അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ ശശീന്ദ്രന് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം തിരിച്ച് നല്‍കുമെന്ന് എന്‍സിപി പരസ്യമായി പ്രഖ്യാപനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: