റോത്തക്ക്: ഫുട്ബോളിന്റെയും അത്ലറ്റിക്സിന്റെയും കളിത്തൊട്ടിലെന്നാണ് ഇതുവരെ കേരളത്തെ ഇന്ത്യന്‍ കായിക ലോകം അറിഞ്ഞത്. ഇനി അതിനൊപ്പം ഒന്നുകൂടി ചേര്‍ക്കാം, ക്രിക്കറ്റ്.
ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ബിയിലെ അവസാന കളിയില്‍ ഹരിയാനയെ ഇന്നിങ്സിനും എട്ട് റണ്‍സിനും തൂത്തെറിഞ്ഞ് കേരളത്തിന്റെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ എതിരാളികള്‍ വിദര്‍ഭ. മത്സരം സൂറത്തില്‍.
അവസാന ദിവസം ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ രണ്ടാമിന്നിങ്സില്‍ 181 റണ്‍സ് വേണ്ടിയിരുന്ന ഹരിയാന 173ല്‍ പുറത്തായി. മൂന്നു വീതം വിക്കറ്റെടുത്ത ജലജ് സക്സേന, എം.ഡി. നിതീഷ് എന്നിവര്‍ കേരളത്തിന് ഇന്നിങ്സ് ജയമൊരുക്കി. ബേസില്‍ തമ്പി രണ്ടും, സന്ദീപ് വാര്യര്‍, അരുണ്‍ കാര്‍ത്തിക് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. സ്കോര്‍: ഹരിയാന- 208, 173, കേരളം- 389.
ടിനു യോഹന്നാന്, എസ്. ശ്രീശാന്ത് എന്നീ രാജ്യാന്തര ക്രിക്കറ്റര്‍മാരെയും, അനന്തപദ്മനാഭന്, ശ്രീകുമാരന്‍ നായര്‍, സുനില്‍ ഒയാസിസ് തുടങ്ങിയ പ്രതിഭകളെയും സമ്മാനിച്ച കേരളത്തിനിത് വൈകി വന്ന നേട്ടം. ശ്രീലങ്കയെ ലോകകപ്പ് ജയത്തിലേക്കു നയിച്ച ഡേവ് വാട്ട്മോര് എന്ന പരിശീലകന്റെ തന്ത്രങ്ങള്‍ നായകന് സച്ചിന് ബേബിയിലൂടെ കളത്തില്‍ നടപ്പാക്കിയപ്പോള്‍ പിറന്നത് പുതുചരിത്രം.
സഞ്ജു സാംസണ്, രോഹന് പ്രേം, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, സിജോമോന്‍ ജോസഫ്, കെ.സി. അക്ഷയ് തുടങ്ങിയ ‘നാട്ടുകാര്‍’ക്കൊപ്പം മറുനാടന്‍ ജലജ് സക്സേനയുടെ ഉശിരന്‍ പ്രകടനം കൂടിയായതോടെ ഗ്രൂപ്പിലെ ആറ് കളിയില്‍ നിന്ന് അഞ്ചു ജയവുമായി കേരളത്തിന്റെ മുന്നേറ്റം. തോറ്റത് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോട് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: