ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാത്ത് ഉദ് ദവ തലവനുമായ ഹാഫിസ് സയ്യിദ് ഭീകര പട്ടികയില്‍ നിന്നും തന്റെ പേര് നീക്കം ചെയ്യണമെന്നാവശ്യവുമായി ഐക്യരാഷ്ട്ര സമിതിയിയെ സമീപിച്ചു. ലാഹോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിയമ സ്ഥാപനമാണ് അദ്ദേഹത്തിന് വേണ്ടി യുഎന്നിനെ സമീപിച്ചിരിക്കുന്നത്.
2008ലെ മുംബയ് ഭീകരാക്രമണത്തിന് പിന്നാലെയാണ് ഹാഫിസ് സയ്യിദിനെ യു.എന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ അമേരിക്ക ഹാഫിസ് സെയിദിനെ ആഗോള ഭീകരപട്ടികയില്‍ പെടുത്തുകയും ഇയാളുടെ തലയ്ക്ക് 10 മില്യന്‍ യു.എസ് ഡോളര്‍ വിലയിടുകയും ചെയ്തു. ഹാഫിസ് സയ്യിദ് നേതൃത്വം നല്കുന്ന ജമാത്ത് ഉദ് ദവ മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നിരോധിത തീവ്രവാദി സംഘടനയായ ലഷ്കറെ തൊയിബയുടെ പോഷകഘടകമാണ്.
രാജ്യസുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് കാണിച്ച് ഈ വര്‍ഷം ജനുവരി 31 മുതലാണ് ഹാഫിസ് സയ്യിദിനെയും നാല് അനുചരന്മാരെയും പാക് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്. ആദ്യം 90 ദിവസത്തേക്കായിരുന്നു വീട്ടുതടങ്കലെങ്കിലും പിന്നീടിത് നീട്ടിയിരുന്നു. ഇതിന് പിന്നാലെ വീട്ടുതടങ്കല്‍ നീട്ടാന്‍ സര്‍ക്കാര്‍ നല്കിയ അപേക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയ കോടതി ഹാഫിസിനെ വിട്ടയയ്ക്കാന് ഉത്തരവിടുകയായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെ ഹാഫിസ് സയ്യിദ് ഇന്ത്യയ്ക്കെതിരെ നടത്തിയ കൊലവിളി ലോകരാജ്യങ്ങളെയടക്കം ഞെട്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: