കൊല്ലം: ജില്ലയിലെ പാചകവാതക ഏജന്‍സികളിലെ ജീവനക്കാര്‍ ഉപഭോക്താക്കളോട് മാന്യമായി പെറുമാറുന്നു എന്ന് ഉറപ്പു വരുത്താന്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്ന് സബ് കളക്ടര്‍ ഡോ.എസ്.ചിത്ര നിര്‍ദേശിച്ചു. കളക്ട്രേറ്റില്‍ പാചകവാതക അദാലത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു സബ് കളക്ടര്‍.
ഏജന്‍സികളില്‍ നേരിട്ടെത്തുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്യുന്ന ഉപഭോക്താക്കളോട് പാചകവാതക വിതരണം സേവനമാണെന്ന ബോധ്യത്തോടെ സംസാരിക്കണം. വ്യാപകമായി പരാതികളുള്ള സാഹചര്യത്തില്‍ ഏജന്‍സികളുടെ കസ്റ്റമര്‍കെയര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കണം. ഫോണില്‍ ബന്ധപ്പെടുന്ന ഇടപാടുകാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൃത്യമായി ലഭ്യമാക്കണം. ഉപഭോക്താക്കളോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ട് തുടര്‍ന്നും പരാതികള്‍ ലഭിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും സബ്കളക്ടര്‍ വ്യക്തമാക്കി. സബ്സിഡിതുക കൃത്യമായി ബാങ്ക് അക്കൗണ്ടില്‍ എത്തുന്നില്ലെന്നും ഫ്രീസോണ്‍ ഡെലിവറി പാലിക്കുന്നില്ലെന്നും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉപഭോക്താക്കളും ഉപഭോക്തൃസംഘടനകളും യോഗത്തില്‍ ഉന്നയിച്ചു. സിലിന്‍ഡര്‍ വിതരണം, ബില്വിശദാംശങ്ങള് തുടങ്ങിയവ മൊബൈലില്‍ ലഭ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. പാചകവാതക കമ്പനികള്‍ ഏജന്‍സികള്‍ക്ക് ബോധവത്കരണം നടത്തി സിലിന്‍ഡര്‍ വിതരണം പരാതിരഹിതമാക്കണമെന്നും സബ്സിഡി തുക ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തുന്നില്ലെന്ന പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് ലീഡ് ബാങ്ക് അധികൃതര്‍ ശ്രദ്ധിക്കണമെന്നും സബ്കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ സപ്ലൈഓഫീസര്‍ ഷാജി കെ.ജോണ്‍, കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: