തിരുവനന്തപുരം: നല്ല സിനിമകളുടെ സൃഷ്ടിയിലും ആസ്വാദന നിലവാരം ഉയര്‍ത്തുന്നതിലും ഫിലിം ഫെസ്റ്റിവലുകള്‍ക്ക് കാര്യമായ പങ്കുണ്ടെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ഫിലിം ലവേഴ്സ് കള്‍ച്ചറല്‍ അസോസിയേഷന് (ഫില്‍ക്ക) 17-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ സിനിമാ നിര്‍മ്മാണത്തിലും അവര്‍ക്കുവേണ്ടി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും വിലയിരുത്തുന്നതിലും വ്യത്യസ്ത അഭിപ്രായക്കാരനാണ് താന്‍. കുട്ടികള്‍ പഠിക്കട്ടെ, പക്വതവന്നശേഷം നല്ല സിനിമകള്‍ സൃഷ്ടിക്കട്ടെ. ടെക്നോളജി വികസിച്ച ഇക്കാലത്ത് ആര്‍ക്കും സിനിമയെടുക്കാമെന്ന അവസ്ഥയുണ്ടെങ്കിലും നല്ല സിനിമകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫില്‍ക്ക വൈസ് പ്രസിഡന്റ് ഭവാനി ചീരത്ത് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ബുക്ക് ഡോ. അംബിക്ക് നല്കി അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു. ക്യാമ്പസ് ഫിലിം ഫെസ്റ്റിവല്‍ വിജയികള്‍ക്കുള്ള അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, ഫില്‍ക്ക ജനറല്‍സെക്രട്ടറി ഡോ.എം.കെ.പി. നായര്‍, ക്യാമ്പസ് ഫിലിം ഫെസ്റ്റിവല്‍ ജൂറി ചെയര്മാന്, എം.എഫ്. തോമസ്, ഫില്‍ക്ക ട്രഷറര്‍ ബി. ശിവകുമാര്‍, ഫില്‍ക്ക ജോയിന്റ് സെക്രട്ടറി ഡി. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: