തിരുവനന്തപുരം: മാലിന്യ കൂമ്പാരത്താല്‍ നഗരം ചീഞ്ഞ് നാറുമ്പോള് തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാര്‍ വിദേശ വാസത്തില്‍. ഏഴു ജീവനക്കാര്‍ തായ്ലന്റില് ടൂറിലാണെന്നാണ് അറിയുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ വിദേശത്ത് പോകണമെങ്കില്‍ പാലിക്കേണ്ട ചട്ടങ്ങളെല്ലാം ലംഘിച്ചാണ് വിദേശവാസത്തിന് പോയിരിക്കുന്നത്. നഗരസഭാ സെക്രട്ടറിക്ക് നല്കിയ അവധി അപേക്ഷയാകട്ടെ സാധാരണ രീതിയിലുള്ളതും. മാലിന്യം നീക്കം ചെയ്യാത്തതുമായി ബന്ധപ്പെട്ട പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ശ്രീകുമാര്‍ ജീവനക്കാരുടെ വിദേശവാസത്തെ സംബന്ധിച്ച് അറിയുന്നത്. ഉറവിട മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കിച്ചണ്‍ ബിന്‍ സ്ഥാപിക്കുന്നതിന് കരാര്‍ എടുത്തിട്ടുള്ള കമ്പനിയുടെ ചെലവിലാണ് ജീവനക്കാര്‍ വിദേശവാസത്തിനു പോയതെന്നാണ് നഗരസഭാ ഓഫീസിലെ പിന്നാമ്പുറ സംസാരം.
കിച്ചണ്ബിന്് സ്ഥാപിക്കുന്ന കരാര്‍ സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് കോടി രൂപയുടേതാണ് പദ്ധതി. കമ്പോള വിലയെക്കാള്‍ നാലിരട്ടി തുകയ്ക്കാണ് ഒരു കിച്ചണ്‍ ബിന്‍ നഗരസഭയ്ക്ക് നല്‍കുന്നത് എന്നാണ് ആക്ഷേപം. ് ആരോഗ്യവിഭാഗമാണ് കിച്ചണ്‍ബിന്‍ സ്ഥാപിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിക്കാണ് കരാര്‍ നല്കുന്നതെങ്കിലും നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അനുമതി കൂടി വേണം. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൈയയച്ച സഹായം കമ്പനിക്ക് ലഭിക്കണം. അതിനാല്‍ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന തരത്തിലാണ് ജീവനക്കാരുടെ വിദേശടൂറിന് അവസരം ഒരുക്കിയതെന്ന് അറിയുന്നു. ഒരു ജീവനക്കാരന് കുറഞ്ഞത് മൂന്ന് ലക്ഷം രൂപയെങ്കിലും ടൂറിനത്തില് ചിലവാകും.
മൂന്ന് മാസത്തില്‍ കൂടുതല്‍ അവധി വേണമെങ്കില്‍ മാത്രം സര്‍ക്കാര്‍ അനുമതി മതിയെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. ഒരാഴ്ചത്തെ അവധിയാണെങ്കില്‍ സാധാരണ അവധിയെടുത്ത് പോകാമെന്നും സെക്രട്ടറി പറഞ്ഞു. മഴകൂടിയായതോടെ നഗരത്തിലെ മാലിന്യനീക്കത്തിന് കാര്യമായ തടസ്സം നേരിടുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പില്‍ ജീവനക്കാരുടെ കൂറവ് കൂടിയായതോടെ മാലിന്യ നീക്കത്തിന് നിര്‍ദ്ദേശം കൊടുക്കാന്‍ ഉദ്യോഗസ്ഥരില്ലാതെ മാലിന്യകൂമ്പാരം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിച്ചു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: