പൂവാര്‍: മാലിന്യ നീക്കം നിലച്ചതോടെ പൂവാറിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം കുന്നുകൂടുന്നു. ദിവസവും മാലിന്യം നീക്കം ചെയ്യാത്തതാണ് ഇവ കുമിഞ്ഞു കൂടാനുള്ള പ്രധാന കാരണം. ഇതുതന്നെയാണ് പൂവാര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശത്തെയും അവസ്ഥ.
ദിവസേന മാലിന്യം ശേഖരിക്കാനോ അവ സംസ്കരിക്കാനോ വേണ്ട യാതൊരു സംവിധാനവുമില്ല. കൂടാതെ ദൂര സ്ഥലങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളും വലിയ ചാക്കുകെട്ടുകളിലാക്കി ഇവിടെ കൊണ്ടുവന്നു തള്ളുന്നു.
ദിവസേന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്നും പഞ്ചായത്ത് തലത്തില്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയുമില്ല.
പൂവാറിലെയും പരിസര പ്രദേശങ്ങളിലെയും വീടുകള്‍, ഹോട്ടലുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കശാപ്പുശാലകള്‍, ചന്തകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവിടങ്ങളിലെ അവശിഷ്ടങ്ങളാണ് പ്രധാനമായും റോഡുകളില്‍ തള്ളുന്നത്. അതിനുപുറമെ തമിഴ്നാട്ടില്‍ നിന്നും പൂവാര്‍ വഴി കേരളത്തിലേക്കെത്തുന്ന വാഹനങ്ങളില്‍ കോഴി വേസ്റ്റുകളും മറ്റു മാലിന്യങ്ങളും വലിയ ചാക്കുകളിലാക്കി കൊണ്ടുവന്നു തള്ളുന്നു.
പൂവാര്‍ പ്രദേശത്തെ പൂര്‍ണമായും മാലിന്യത്തില്‍ നിന്നും മുക്തമാക്കുന്നതിനായി കൊണ്ടുവന്ന പദ്ധതിയാണ് ഗ്രീന്‍ക്ളീന്‍. പൂവാര്‍ പഞ്ചായത്ത് ഗ്രീന്‍ക്ളീന്‍ പദ്ധതി ആഘോഷമായി തുടങ്ങി വച്ച് ഒന്നാം ഘട്ടം കഴിഞ്ഞപ്പോഴേ പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചു. ഗ്രീന്‍ക്ളീന്‍ പദ്ധതിക്കായ് പൂവാര്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളിലും വലിയ മാലിന്യബോക്സുകള് സ്ഥാപിച്ചെങ്കിലും മാലിന്യം കൃത്യമായി നീക്കം ചെയ്യാന്‍ ആളില്ലാത്തത് പദ്ധതി തുടക്കത്തിലെ അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: